Sorry, you need to enable JavaScript to visit this website.

സൗദി അറാംകോ ഇന്ത്യയിൽനിന്ന് കൂടുതൽ നാഫ്ത വാങ്ങുന്നു

റിയാദ്- ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക, കയറ്റുമതി കമ്പനിയായ സൗദി അറാംകോ ഇന്ത്യയിൽനിന്ന് നാഫ്ത വാങ്ങുന്നു. കഴിഞ്ഞ മാസം പതിനാലിന് കിഴക്കൻ സൗദിയിലെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിതരണത്തിലെ വിടവ് നികത്തുന്നതിനാണ് ഇന്ത്യയിൽനിന്ന് അറാംകോ 70,000 ടൺ നാഫ്ത വാങ്ങുന്നത്. സൗദി അറാംകോ കമ്പനിക്കു കീഴിലെ വാണിജ്യ വിഭാഗമായ അറാംകോ ട്രേഡിംഗ് കമ്പനി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നാണ് നാഫ്ത വാങ്ങുന്നത്. 


എണ്ണയുടെ സാന്ദ്രത കുറച്ച് പൈപ്പ്‌ലൈൻ വഴി ഒഴുക്കിവിടാൻ സഹായിക്കുന്ന പദാർഥമാണ് നാഫ്ത. എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു ശേഷം അറാംകോ യൂറോപ്പിൽ നിന്ന് 1,20,000 ടണ്ണും ഇന്ത്യയിൽനിന്ന് 1,30,000 ടണ്ണും നാഫ്ത വാങ്ങിയിട്ടുണ്ട്. നേരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ നിന്ന് അറാംകോ 60,000 ടൺ നാഫ്ത വാങ്ങിയിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്ന് 70,000 ടൺ നാഫ്ത വാങ്ങുന്നതിനുള്ള ഇടപാട് കൂടി പൂർത്തിയാക്കിയതോടെ ഇന്ത്യയിൽ നിന്ന് അറാംകോ വാങ്ങുന്ന നാഫ്ത 1,30,000 ടൺ ആയി ഉയർന്നു. 


2013 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഐ.ഒ.സിയിൽ നിന്ന് സൗദി അറാംകോ നാഫ്ത വാങ്ങിയിരിക്കുന്നത്. ഒക്‌ടോബർ 18 നും 20 നും ഇടയിൽ ചെന്നൈയിൽ നിന്ന് ലോഡ് ചെയ്യുന്ന നാഫ്തക്ക് ടണ്ണിന് 45 ഡോളർ നിരക്കിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. നവംബർ മൂന്നിനും അഞ്ചിനും ഇടയിൽ ചെന്നൈയിൽനിന്നു തന്നെ കയറ്റുന്ന രണ്ടാമത്തെ നാഫ്ത ലോഡിനും ഇതേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

രണ്ടു തവണയായി 35,000 ടൺ നാഫ്ത വീതമാണ് ഐ.ഒ.സി സൗദി അറാംകോക്ക് നൽകുക. ചെന്നൈയിൽനിന്ന് ഐ.ഒ.സി വിൽക്കുന്ന നാഫ്തക്ക് 2013 നു ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. 2013 ൽ ടണ്ണിന് 55 ഡോളർ നിരക്കിൽ ചെന്നൈയിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ നാഫ്ത വിൽപന നടത്തിയിരുന്നു. 

Latest News