Sorry, you need to enable JavaScript to visit this website.

സൗദി ജീവനക്കാരുടെ ഗോസി രജിസ്‌ട്രേഷനിൽ തട്ടിപ്പ്;  സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

റിയാദ്- ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്യാത്ത ചില സൗദി ജീവനക്കാർ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി പരിശോധനകളിൽ കണ്ടെത്തിയതായി ഗോസി അറിയിച്ചു. 


ഗോസി  നടത്തിയ പരിശോധനകൾക്കിടെയും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡുകൾക്കിടെയുമാണ് ഗോസിയിൽ രജിസ്റ്റർ ചെയ്യാത്ത സൗദികൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.

ഗോസിയിൽ രജിസ്റ്റർ ചെയ്യാതെ സ്വകാര്യ സ്ഥാപനങ്ങൾ ജോലിക്കു വെക്കുന്നതായി തെളിയുന്ന സൗദി ജീവനക്കാരെ ഗോസിയിൽ രജിസ്റ്റർ ചെയ്യും. സ്വദേശി ജീവനക്കാരെ ഗോസിയിൽ രജിസ്റ്റർ ചെയ്യാതെ തട്ടിപ്പുകൾ നടത്തുന്ന തൊഴിലുടമകൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പറഞ്ഞു. 


ഗോസിയിൽ അടക്കേണ്ട പ്രതിമാസ വരിസംഖ്യ ലാഭിക്കുന്നതിനു വേണ്ടിയാണ് ചില സ്ഥാപനങ്ങൾ സൗദി ജീവനക്കാരെ രജിസ്റ്റർ ചെയ്യാതിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി, വിദേശ തൊഴിലാളികളെ ഗോസിയിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. നിയമാനുസൃതം റിക്രൂട്ട് ചെയ്തു കൊണ്ടുവരികയോ സ്‌പോൺസർഷിപ്പ് തങ്ങളുടെ പേരിലേക്ക് മാറ്റുകയോ ചെയ്യുന്ന വിദേശികളെ ഗോസിയിൽ രജിസ്റ്റർ ചെയ്യാതെ തട്ടിപ്പുകൾ നടത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധിക്കില്ല. ഗോസി വരിക്കാരായ വിദേശ തൊഴിലാളികൾക്ക് തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിന് വിദേശികൾക്ക് ഗോസി വരിസംഖ്യയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് തൊഴിലുടമകൾ അടക്കേണ്ടത്. 


സൗദികൾക്ക് തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷക്കു പുറമെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിലേക്കും പ്രതിമാസ വരിസംഖ്യ അടക്കേണ്ടതുണ്ട്. സൗദികളുടെ തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷാ വിഹിതമായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനം തൊഴിലുടമകൾ വഹിക്കണം. ഇതിനു പുറമെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് അടിസ്ഥാന വേതനത്തിന്റെ 18 ശതമാനവും അടക്കണം. ഇതിൽ ഒമ്പതു ശതമാാനം തൊഴിലുടമയും ഒമ്പതു ശതമാനം തൊഴിലാളികളുമാണ് വഹിക്കേണ്ടത്. തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി വിഹിതമായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് അടക്കേണ്ടത്. ഇതിന്റെയും പകുതി തൊഴിലുടമയും അവശേഷിക്കുന്ന ഭാഗം തൊഴിലാളിയുമാണ് വഹിക്കേണ്ടത്.

 

Latest News