ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

ദുബായ്- പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷികരിച്ചിട്ടുള്ളത്. സുരക്ഷിതമായ സമ്പാദ്യം പ്രവാസികള്‍ക്ക് ഉറപ്പുവരുത്താനും നാടിന്റെ വികസനത്തിനും കേരള പ്രവാസി ചിട്ടി വഴി സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രവാസ ജീവിതം കഴിഞ്ഞ് തിരുച്ചുവരുമ്പോള്‍ ശാരീരികസാമ്പത്തിക വിഷമം അനുഭവിക്കുന്നരുടെ അവശത മുന്‍നിര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാന്ത്വനം പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടി രൂപ വിതരണം ചെയ്തു. ഈ വര്‍ഷം 1718 ഗുണഭോക്താക്കള്‍ക്ക് പത്തു കോടിയിലേറെയും വിതരണം ചെയ്തു.
റിക്രൂട്ട്‌മെന്റ് നിയമപരവും സുതാര്യവും സുരക്ഷിതവുമാക്കുന്നതിന് നോര്‍ക്ക് റൂട്ട്‌സ് ആസ്ഥാനത്ത് ഒരു റിക്രൂട്ട്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് നോര്‍ക്ക് റൂട്ട്‌സ്.
നോര്‍ക്ക കാര്‍ഡുള്ളവര്‍ക്ക് ഒമാന്‍ എയര്‍വേയ്‌സ് നല്‍കുന്ന യാത്രക്കൂലി ഇളവ് ഇതര എയര്‍ലൈനുകളിലും ബാധകമാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ലോകകേരള സഭാംഗം ആര്‍.പി. മുരളി, എന്‍.കെ. കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

Latest News