ചെന്നൈ- തമിഴ്‌നാട്ടിൽ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചു. പ്രതിമാസം 55,000 രൂപയിൽ നിന്നും 1,05,000 രൂപയാക്കിയാണ് ഉയർത്തിയത്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടിയിൽ നിന്നും 2.5 കോടിയാക്കി ഉയർത്തുകയും ചെയ്തു.
തമിഴ്‌നാട്ടിലെ കർഷകർ പ്രതിസന്ധിയിലായ സമയത്ത് ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിച്ച നടപടിക്കെതിരെ വിമർശനവും ഉയർന്നു.
കൂടുതൽ വില ലഭിക്കണമെന്നും കടമെഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകർ ദൽഹിയിൽ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ഇത് പിൻവലിച്ചത്. തെലങ്കാന, രാജസ്ഥാൻ, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചതിന്റെ പിന്നാലെയാണ് തമിഴ്‌നാട്ടിലും ശമ്പളം വർധിപ്പിച്ചത്. നിലവിൽ തെലങ്കാനയിലാണ് ജനപ്രതിനിധികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് തെലങ്കാനയിലെ എംഎൽഎമാരുടെ ശമ്പളം പ്രതിമാസം 2.5 ലക്ഷമാക്കി ഉയർത്തിയത്. ദൽഹിയിലെ ജനപ്രതിനിധികൾക്ക് അലവൻസ്, ബില്ലുകൾ എന്നിവ ഉൾപ്പെടെ പ്രതിമാസം 2.1 ലക്ഷമാണ് ശമ്പളം.