റിയാദ്- നിതാഖാത്തിൽ സൗദിവൽക്കരണ അനുപാതത്തിൽ ഭേദഗതി വരുത്തുന്നതിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വിശദമായ പഠനം നടത്തിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം ഭേദഗതി ചെയ്ത് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് രണ്ടു മാസം മുമ്പ് ഉത്തരവിറക്കിയിരുന്നു. നിലവിലെ സൗദിവൽക്കരണ അനുപാതം, ഉദ്യോഗാർഥികളുടെ വിവരങ്ങൾ, സൗദിവൽക്കരണ ലക്ഷ്യങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്ത്, സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ധനസഹായ പദ്ധതിയിലും കാതലായ മാറ്റങ്ങൾ വരുത്തി.
സൗദിവൽക്കരണ അനുപാതം, സൗദികളുടെ ശരാശരി വേതനം, വനിതാവൽക്കരണ അനുപാതം, സൗദികളുടെ തൊഴിൽ സ്ഥിരത, ഉയർന്ന വേതനം പറ്റുന്ന ജീവനക്കാരിൽ സൗദികളുടെ അനുപാതം എന്നീ അഞ്ചു ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പോയന്റുകൾ നൽകുന്ന രീതിയാണിത്.
പോയന്റുകളുടെ അടിസ്ഥാനത്തിലാണ് ഓരോ സ്ഥാപനത്തിനും സൗദിവൽക്കരണത്തിനുള്ള സഹായം കണക്കാക്കുക. പോയന്റുകൾ പാരിതോഷികമായി മാറ്റുന്നതിനും മന്ത്രാലയത്തിൽനിന്നുള്ള ഇളവുകൾക്ക് പ്രയോജനപ്പെടുത്തുന്നതിനും സാധിക്കും.
67 മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആറു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്.
സ്ഥാപനങ്ങളെ നിലവിലെ അതേ രീതിയിൽ പ്ലാറ്റിനം, കടും പച്ച, ഇടത്തരം പച്ച, ഇളം പച്ച, മഞ്ഞ, ചുവപ്പ് എന്നീ ആറു വിഭാഗങ്ങളായി തരംതിരിക്കുന്ന രീതി തുടരും. ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട സ്ഥാപനങ്ങൾ ചെറുകിട സ്ഥാപനങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിക്കുക നിർബന്ധമാണ്. നിർമാണ മേഖലാ സ്ഥാപനങ്ങൾ, ക്ലിയറൻസ് ഓഫീസുകൾ, റിയൽ എസ്റ്റേറ്റ് ഓഫീസുകൾ, കൺസൾട്ടൻസി, ബിസിനസ് ഓഫീസുകൾ പോലുള്ള ഏതാനും മേഖലകളിൽ വൻകിട സ്ഥാപനങ്ങളെ അപേക്ഷിച്ച് ചെറുകിട സ്ഥാപനങ്ങളിൽ കൂടുതൽ ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിക്കേണ്ടിവരും. ഇൻസ്റ്റിറ്റിയൂട്ടുകൾ പോലുള്ള ചില മേഖലകളിൽ വൻകിട, ചെറുകിട സ്ഥാപനങ്ങൾക്കെല്ലാം ഒരേ സൗദിവൽക്കരണ അനുപാതമായിരിക്കും ബാധകം.
പെട്രോളിയം, പ്രകൃതി വാതക സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇന്റർനാഷണൽ സ്‌കൂളുകൾ പോലുള്ള വൻകിട സ്ഥാപനങ്ങൾ കടും പച്ച വിഭാഗത്തിൽ പെടുന്നതിന് 90 ശതമാനം സൗദിവൽക്കരണം നടപ്പാക്കേണ്ടിവരും. നിർമാണ മേഖലാ സ്ഥാപനങ്ങൾ പച്ച വിഭാഗത്തിൽ പെടുന്നതിന് 15 ശതമാനം സൗദിവൽക്കരണം നടപ്പാക്കിയാൽ മതിയാകും.
ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട സ്ഥാപനങ്ങൾ പ്ലാറ്റിനം വിഭാഗത്തിൽ ഉൾപ്പെടുന്നതിന് 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കേണ്ടിവരും. നിലവിൽ ഇത്തരം സ്ഥാപനങ്ങൾ പ്ലാറ്റിനം വിഭാഗത്തിൽ പെടുന്നതിന് 35 ശതമാനം സൗദിവൽക്കരണം പാലിച്ചാൽ മതി. ഇളം പച്ചയിൽ പെടുന്നതിന് നടപ്പാക്കേണ്ട സൗദിവൽക്കരണം 24 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
നിതാഖാത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പതിനഞ്ചു മേഖലകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭരണ നിർമാണം, ഹജ്-ഉംറ ട്രാൻസ്‌പോർട്ടേഷൻ, ഡയറി ഫാക്ടറികൾ, അലക്കുകടകൾ, ക്രഷെകൾ, വികലാംഗ പരിചരണ കേന്ദ്രങ്ങൾ, ലേഡീസ് ഉൽപന്നങ്ങൾ, സ്ട്രാറ്റജിക്കൽ ഇൻസ്റ്റിറ്റിയൂട്ടുകൾ, ഹെൽത്ത് കോളേജുകൾ, ബ്യൂട്ടി പാർലറുകൾ-ലേഡീസ് ടൈലറിംഗ് കേന്ദ്രങ്ങൾ, ക്ലീനിംഗ്-കാറ്ററിംഗ് കരാറുകൾ, യൂനിവേഴ്‌സിറ്റി കോളേജുകൾ, മൊബൈൽ ഫോൺ വിൽപന-അറ്റകുറ്റപ്പണി, കെമിക്കൽ-ധാതു വ്യവസായം, ഭക്ഷ്യവസ്തു-പ്ലാസ്റ്റിക് നിർമാണം എന്നീ മേഖലകളാണ് നിതാഖാത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഈ മേഖലകൾ മറ്റു മേഖലകൾക്കു കീഴിലാണ് ഉൾപ്പെട്ടിരുന്നത്. പതിനഞ്ചു പ്രവർത്തന മേഖലകളെ നിതാഖാത്തിൽ പ്രത്യേക വിഭാഗമായി തരംതിരിച്ച് ഓരോ മേഖലക്കും അനുയോജ്യമായ സൗദിവൽക്കരണ അനുപാതം നിർബന്ധമാക്കിയിട്ടുണ്ട്.
2020 ഓടെ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 30 ലക്ഷമായി ഉയർത്തുന്നതിന് ലക്ഷ്യമിട്ടാണ് സൗദിവൽക്കരണ അനുപാതത്തിൽ ഭേദഗതികൾ വരുത്തിയത്. പുതിയ ഭേദഗതികൾ 65 ശതമാനം സ്വകാര്യ സ്ഥാപനങ്ങളെയും ബാധിക്കില്ല.