വൈവിധ്യങ്ങളെ തിരസ്‌കരിക്കാന്‍ ശ്രമം -ദീപ നിശാന്ത്

അബുദാബി- ഒരേ ഭാഷ, ഒരേ രാജ്യം എന്ന വാദം വൈവിധ്യങ്ങളെ തിരസ്‌കരിക്കുന്നതിന് വേണ്ടിയാണെന്ന് എഴുത്തുകാരി ദീപ നിശാന്ത്. പൗരത്വ രജിസ്റ്ററില്‍ പേരുണ്ടോ എന്നു നോക്കിയും ദേശസ്‌നേഹ മാപിനികള്‍കൊണ്ട് അളന്നു തിട്ടപ്പെടുത്തിയും രൂപം കൊണ്ടതല്ല ഇന്ത്യന്‍ ദേശീയതയെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ദേശീയതയുടെ സമകാലിക സംഘര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ അബുദാബി ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ദീപ.
വൈവിധ്യങ്ങളെ നിരാകരിച്ച് ഒരേ ഭാഷ, ഒരേ മതം, ഒരേ ആഹാരം എന്ന ഫാഷിസ്റ്റ് മനോഭാവത്തിലേക്ക് ദേശീയത എന്ന മഹദ് വികാരത്തെ ചുരുക്കുകയാണ് ചിലര്‍. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി 19 ലക്ഷത്തിലേറെ മനുഷ്യര്‍ ഗതികെട്ടലയുന്ന ഒരു രാജ്യത്ത് ദേശീയത എന്ന വാക്ക് അത്ര നിഷ്‌കളങ്കമല്ലെന്നും അവര്‍ പറഞ്ഞു.
സുനില്‍ മാടമ്പി അധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡന്റ് അന്‍സാരി, ആക്ടിങ് സെക്രട്ടറി സി.കെ. ഷെരീഫ്, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വസീഫ്, ബിന്ദു ഷോബി, മനു ചെറുപഴശി എന്നിവര്‍ പ്രസംഗിച്ചു.

 

Latest News