Sorry, you need to enable JavaScript to visit this website.

പ്രവാസികളിലെ ആത്മഹത്യാ പ്രവണത; കൂടെയുള്ളവര്‍ക്ക് ബാധ്യതയുണ്ട്

ജീവിതത്തില്‍ പെട്ടെന്നുണ്ടാകുന്ന തിരിച്ചടികളും ഒറ്റപ്പെടലുകളും അതിജീവിക്കാന്‍ കഴിയാതെ വരുമ്പോള്‍ പലരും ചെന്നെത്തുന്നത് ആത്മഹത്യയിലാണ്. പ്രവാസികള്‍ക്കിടയിലും അടുത്ത കാലത്തായി ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്നു.

ഒരു നിമിഷത്തെ തോന്നലാണ് ആത്മഹത്യ. പക്ഷെ ആ നിമിഷം  മറികടന്നാല്‍ സുന്ദരമായ ഈ ജീവിതത്തിലേക്കുളളത് മടക്കയാത്രയാണ്. ജീവിതത്തോടുള്ള വിരക്തി, നിരാശ, വികാരങ്ങളെ നിയന്ത്രിക്കാതെ വരിക എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഓരോ ആത്മഹത്യയ്ക്കും പിന്നിലുണ്ട്.

ലോകം നേരിടുന്ന ഏറ്റവും വലിയ മാനസികാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ് ആത്മഹത്യ. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ 15-നും 29-നും ഇടയില്‍ പ്രായമുള്ളവര്‍ ഏറ്റവുംകൂടുതല്‍ മരിക്കുന്നത് ആത്മഹത്യവഴിയാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ മാതാപിതാക്കള്‍ നിയന്ത്രണം വരുത്തിയാല്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന തലമുറയാണ് ഇന്നത്തേത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. വര്‍ഷം എട്ടുലക്ഷംപേര്‍ ആത്മഹത്യ ചെയ്യുന്നതായാണ് സംഘടനയുടെ ഏകദേശകണക്ക്.  ദേശീയ മാനസികാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് 12 സംസ്ഥാനങ്ങളിലായി നടത്തിയ  സര്‍വെപ്രകാരം, സര്‍വെയില്‍  ഉള്‍പ്പെടുത്തിയവരില്‍ ഒരു ശതമാനം ഉയര്‍ന്ന ആത്മഹത്യ അപായസാധ്യതയുളളതായി പറയുന്നു.

വിഷാദരോഗം, മദ്യം ലഹരിമരുന്ന് ഉപയോഗം , ഇന്റര്‍നെറ്റ്, ഗെയിമിങ് അഡിക്ഷന്‍, ഭാവിയെപ്പറ്റി പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥ, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍ , നല്ല സുഹൃത്തുക്കളുടെ അഭാവം, പരീക്ഷയിലെ തോല്‍വി, പ്രണയനൈരാശ്യം,  കുറ്റബോധം താങ്ങാനാവാതെ വരിക തുടങ്ങി പല ഘടകങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നില്‍.

ആത്മഹത്യ പ്രവണതയും ചിന്തകളും ചികിത്സിക്കപെടേണ്ടതാണ്. കൃത്യമായി ഇടപെട്ടില്ല എങ്കില്‍ ജീവിതം തന്നെ നഷ്ടമായേക്കാവുന്ന ഒരു അത്യാഹിതമാണ്.
ഈ ആത്മഹത്യകളെ പ്രതിരോധിക്കാന്‍ തീര്‍ച്ചയായും നമുക്ക്  സാധിക്കും.  ഒരല്‍പം കരുതലും ശ്രദ്ധയുമാണ് ഇതിനാവശ്യം. നമ്മുടെ ഒരു നിമിഷം ചിലപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചേക്കാം. ഒരാളില്‍ ആത്മഹത്യാപ്രവണത ഉണ്ടെന്നു തോന്നിയാല്‍ അവരോടു അത് നേരിട്ടു ചോദിക്കാന്‍ ഒട്ടും വിഷമിക്കരുത്. ഒരുപക്ഷേ ആരോടെങ്കിലും മനസ്സു തുറന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമായിരിക്കും അയാളുടേത്. നമ്മുടെ സാമിപ്യവും കരുതലും ഒരാള്‍ക്ക് ആശ്വാസമാകുമെങ്കില്‍, ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെങ്കില്‍, അതിന് ഒരിക്കലും നമ്മള്‍ മടിക്കരുത്. തുറന്നുള്ള സംസാരങ്ങള്‍ക്ക് ഒരുപരിധി വരെ ആത്മഹത്യകളെ തടയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ജീവിതത്തിലെ തിരിച്ചടികളെ നേരിടാനും അതിജീവിക്കാനും വീടുകളില്‍നിന്ന്  കുട്ടികളെ പഠിപ്പിക്കണം. കുടുംബങ്ങളില്‍ തന്നെ സുതാര്യമായ ആശയവിനിമയം നടക്കണം.

ആത്മഹത്യ ചെയ്യാന്‍ ചിലപ്പോള്‍  ഒരു കാരണമുണ്ടായേക്കാം , പക്ഷെ അതിലെല്ലാമുപരി ജീവിച്ചിരിക്കാന്‍ ആയിരം കാരണങ്ങളാണുളളത്. ആ ഒരു നിമിഷത്തെ മറികടക്കാനായാല്‍ മുന്നിലുളളത് സുന്ദരമായ ജീവിതമാണ്.

 

Latest News