Sorry, you need to enable JavaScript to visit this website.

സ്വർണ ഖനനത്തിൽ സൗദി അറേബ്യക്ക് വൻ നേട്ടം

  • ചെമ്പ് ഖനനം 251 ശതമാനം വർധിച്ചു

ജിദ്ദ- സൗദി അറേബ്യ വൻതോതിൽ സ്വർണവും വെള്ളിയും ചെമ്പും ഉത്പാദിപ്പിക്കുന്നതായി ഗവൺമെന്റ് വൃത്തങ്ങൾ വെളിപ്പെടുത്തി. 2018 ൽ ഒരു മണിക്കൂറിൽ 1.47 കിലോഗ്രാം എന്ന തോതിൽ 12.91 ടൺ സ്വർണമാണ് സൗദി അറേബ്യയിൽ ഉത്ഖനനം ചെയ്തിട്ടുണ്ട്. 2017 നെ അപേക്ഷിച്ച് 25 ശതമാനം അധികമാണ് ഉൽപാദനം. ആ വർഷം 10,333 കിലോഗ്രാം സ്വർണമാണ് ഉൽപാദിപ്പിച്ചത്. 2016 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ സ്വർണ ഖനനം ഇരട്ടിയാണെന്ന് പറയാം. 2016 ൽ 6946 കിലോയായിരുന്നു സ്വർണത്തിന്റെ ഉൽപാദനം.
വെള്ളിയുടെ ഉൽപാദനത്തിലും കഴിഞ്ഞ വർഷം രാജ്യം വൻ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2017 ൽ 5069 കിലോ ഖനനം ചെയ്ത സ്ഥാനത്ത് 2018ൽ 5760 കിലോഗ്രാം കുഴിച്ചെടുക്കാൻ സാധിച്ചു. വർധനയുടെ തോത് 13.63 ശതമാനം വരും. 
എന്നാൽ ചെമ്പിന്റെ ഉൽപാദനം കഴിഞ്ഞ കൊല്ലം 251 ശതമാനം വർധിച്ച് സർവകാല റെക്കോർഡ് സൃഷ്ടിച്ചു. 2017ൽ 27,097 ടൺ ഉൽപാദനം നടന്നിരുന്ന സ്ഥാനത്ത് 2018ൽ  2,35,000 ടൺ ചെമ്പാണ് ഖനനം ചെയ്‌തെടുത്തത്. 1,69,000 ടൺ അധികം ചെമ്പ് ഉത്ഖനനം ചെയ്യാൻ സാധിച്ചത് ശുഭോതർക്കമാണ്. ഖനന മേഖലയിൽ ഇതുവരേക്കും 2045 സ്ഥാപനങ്ങൾക്കാണ് ആകെ ലൈസൻസ് അനുവദിച്ചത്. ഇതിൽ 545 ലൈസൻസ് ലോഹങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ വിശദമായി പഠിക്കുന്നതിനുള്ളതാണ്.

 

Latest News