Sorry, you need to enable JavaScript to visit this website.

ലക്ഷങ്ങള്‍ വേണ്ടെന്നുവെച്ച സൗദി പൗരന്‍ അഞ്ച് ലക്ഷം റിയാല്‍ കടക്കാരന്‍; അവിശ്വസനീയം ഈ കഥ

റിയാദ്- മകന്റെ ഘാതകനെ മോചിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് ദിയാധനം നൽകാമെന്ന വാഗ്ദത്തം തിരസ്‌കരിച്ച് മാപ്പ് നൽകിയ സ്വദേശിയുടെ നിർധനാവസ്ഥ വിവരിച്ച് സഹോദരൻ.

പശ്ചിമ റിയാദിലെ അൽവലീദ് ബിൻ ബിശ്ർ എലിമെന്ററി സ്‌കൂൾ വിദ്യാർഥി മുഅ്തസ്സിനെ സ്‌കൂൾ മുറ്റത്തു വെച്ച് കഴുത്തിന് ഞെക്കി ശ്വാസംമുട്ടിച്ച് കൊന്ന സഹപാഠിക്ക് നിരുപാധികം മാപ്പ് നൽകിയ ഖുവൈതിം അൽഹാരിസിയാണ് പരമ ദരിദ്രനാണെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന് അഞ്ച് ലക്ഷം റിയാൽ കടബാധ്യത തന്നെയുണ്ടെന്നും ഇതിന്റെ പേരിൽ രണ്ട് മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും സഹോദരൻ ആബിദ് ബിൻ സഅദ് അൽഹാരിസി ഓൺലൈൻ ന്യൂസ് ഏജൻസിയായ സബഖിനോട് വെളിപ്പെടുത്തിയത്. 


ദൈവ പ്രീതി മാത്രം ലക്ഷ്യം വെച്ചാണ് തന്റെ സഹോദരൻ ദിയാധനം സ്വീകരിക്കാതിരിരുന്നതെന്നും ആളുകളുടെ രക്തം കൊണ്ട് കച്ചവടം നടത്തുന്നവരുടെ മുന്നിൽ അദ്ദേഹം കവാടം കൊട്ടിയടച്ചുവെന്നും ആബിദ് പറഞ്ഞു. 52 വയസ്സുകാരനായ തന്റെ സഹോദരൻ പെൻഷൻ ഉപയോഗിച്ചാണ് കുടുംബം പുലർത്തുന്നത്. പ്രതിമാസ വേതനം പോലുമില്ലാതെ പള്ളിയിൽ ബാങ്ക് വിളിക്കുന്ന ഖുവൈതിം പള്ളിയോട് ചേർന്നുള്ള ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. സ്വന്തമായി ഒരു വാഹനം പോലും സഹോദരനില്ലെന്നും ആബിദ് പറഞ്ഞു.

ആറു മക്കളിൽ മുതിർന്നയാളായ ആബിദ് ടെക്‌നിക്കൽ കോളേജ് വിദ്യാർഥിയാണ്. പിതാവിന്റെ ദുരവസ്ഥ കാരണം ജോലി അന്വേഷിക്കുകയാണ് അവൻ. മകൾ യൂനിവേഴ്‌സിറ്റിയിൽ നിന്ന് അറബി ഭാഷാപഠനം പൂർത്തിയാക്കിയിട്ടുണ്ട്. അവളും പിതാവിനെ സഹായിക്കുന്നതിന് ജോലി സ്വപ്നം കാണുന്നു. ഏറ്റവും അടുത്ത ബന്ധുക്കളിൽനിന്ന് പോലും ഖുവൈതിം തന്റെ യഥാർഥ ചിത്രം മറച്ചുവെക്കാറാണ് പതിവ്.

രോഗശയ്യയിലായ പിതാവിനെ സംരക്ഷിക്കുന്നതും ഇദ്ദേഹമാണ്. മക്കളും സഹോദരങ്ങളുമായി 22 അംഗങ്ങളുള്ള കുടുംബമാണ് തന്റെ സഹോദരനെ ആശ്രയിക്കുന്നതെന്നും ആബിദ് അൽഹാരിസി തുടർന്നു. ബന്ധപ്പെട്ട അധികാരികൾ സഹായിച്ചാൽ മാത്രമേ ഖുവൈത്തിം രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുഅ്തസ്സിന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എത്തിയ ചിലർ ഖുവൈതിമിന്റെ വീട്ടിലെത്തിയപ്പോൾ അവസ്ഥ കണ്ട് അത്ഭുതപ്പെട്ടിരുന്നു. ഇദ്ദേഹത്തെ ബന്ധപ്പെട്ട അധികാരികൾ സഹായിക്കണമെന്നും ആദരിക്കണമെന്നും നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. 

Latest News