ന്യൂദൽഹി- ഗതാഗത നിയമലംഘനത്തിന് കനത്ത പിഴ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. കനത്ത പിഴ റോഡുകളുടെ മോശം അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് കെജ്രിവാൾ അഭിപ്രായപ്പെട്ടു. ഉയർന്ന രീതിയിലുള്ള പിഴക്കെതിരെ ബി.ജെ.പിക്കുള്ളിൽനിന്ന് തന്നെ എതിരഭിപ്രായം ഉയരുന്നതിനിടെയാണ് ദൽഹി മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. മഹാരാഷ്ട്ര, ഗോവ, കർണാടക തുടങ്ങി ബി.ജെ.പി സംസ്ഥാനങ്ങളിലെയും വെസ്റ്റ് ബംഗാൾ, കേരളം തുടങ്ങിയ പ്രതിപക്ഷ സംസ്ഥാനങ്ങളിലും റോഡ് പിഴക്കെതിരെ സർക്കാറുകൾ തന്നെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്കെതിരെ നീക്കം നടത്തുമെന്ന് പ്രതീക്ഷിച്ച കെജ്രിവാൾ പക്ഷെ ഇതിനെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചത്.