മക്ക - അഴിമതി കേസിൽ മക്ക നഗരസഭയിലെ മുൻ ഉദ്യോഗസ്ഥന് മക്ക ക്രിമിനൽ കോടതി വിധിച്ച ശിക്ഷ മക്ക പ്രവിശ്യ അപ്പീൽ കോടതി ശരിവെച്ചു. വർഷങ്ങൾക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. നഗരസഭയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൗദി പൗരന്മാർക്ക് വീടുവെക്കുന്നതിന് സൗജന്യമായി സ്ഥലങ്ങൾ അനുവദിക്കുന്നതിൽ കൃത്രിമങ്ങൾ നടത്തുകയും തനിക്ക് വേണ്ടപ്പെട്ടവർക്ക് അനർഹമായി പ്ലോട്ടുകൾ അനുവദിക്കുകയുമായിരുന്നു. പ്രതിക്ക് തടവും പിഴയുമാണ് മക്ക ക്രിമിനൽ കോടതി നേരത്തെ വിധിച്ചത്.
മക്ക നഗരസഭയിലെ ഏതാനും മുതിർന്ന ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ട്. ഇക്കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. പൗരന്മാർക്ക് പാർപ്പിടങ്ങൾ നിർമിക്കുന്നതിന് സൗജന്യമായി വിതരണം ചെയ്യുന്നതിന് മക്ക നഗരസഭക്കു കീഴിലെ സ്ഥലങ്ങൾ പാർപ്പിട കാര്യ മന്ത്രാലയത്തിനു കൈമാറുന്നതിനു മുമ്പാണ് ഉദ്യോഗസ്ഥർ വ്യാപകമായ അഴിമതികൾ നടത്തിയത്. വ്യവസ്ഥകൾ പാലിക്കാതെയും വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മറികടന്നും തങ്ങളുടെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും ഉദ്യോഗസ്ഥർ സൗജന്യ സ്ഥലങ്ങൾ അനുവദിക്കുകയായിരുന്നു. കുട്ടികൾക്കും പുതുതായി സൗദി പൗരത്വം ലഭിച്ചവർക്കുമെല്ലാം ഇങ്ങനെ നിയമ വിരുദ്ധമായി സൗജന്യ സ്ഥലങ്ങൾ അനുവദിച്ചു.
മക്ക നഗരസഭയിലെ അഴിമതി ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെട്ടതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരായ കേസുകൾ കോടതിക്ക് കൈമാറുകയായിരുന്നു. രണ്ടു വർഷത്തിലധികം മുമ്പാണ് കേസുകളിൽ വിചാരണ ആരംഭിച്ചത്. നഗരസഭയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അധികാര ദുർവിനിയോഗം നടത്തി നിയമാനുസൃത പ്രായമാകാത്ത കുട്ടികൾക്ക് സൗജന്യമായ സ്ഥലങ്ങൾ അനുവദിച്ചതായും വർഷങ്ങളായി വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ സൗജന്യ സ്ഥല വിതരണത്തിൽ നിന്ന് അകറ്റിനിർത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിലെ പ്രധാന പ്രതിയായ മുതിർന്ന ഉദ്യോഗസ്ഥന് മൂന്നു മാസം തടവാണ് മക്ക ക്രിമിനൽ കോടതി ആദ്യം വിധിച്ചത്. എന്നാൽ കുറ്റത്തിന് നിരക്കാത്ത ശിക്ഷയാണെന്ന് പറഞ്ഞ് അപ്പീൽ കോടതി ഇത് റദ്ദാക്കി. കേസ് പുനർവിചാരണ ചെയ്ത ക്രിമിനൽ കോടതി പ്രതിക്ക് ഒമ്പതു മാസം തടവും 20,000 റിയാൽ പിഴയും ചുമത്തി. ഇത് അപ്പീൽ കോടതി ശരിവെച്ചതോടെ വിധി അന്തിമമായി.