റിയാദ് - വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ സർവീസിന് ഫീസ് വർധിപ്പിച്ചതായി സൗദി ഉംറ കമ്പനികൾ ഇന്ത്യൻ ട്രാവൽ കമ്പനികളെ അറിയിച്ചു. നിലവിലെ ഫീസിനോടൊപ്പം 250 റിയാലാണ് വർധിപ്പിച്ചിരിക്കുന്നത്. അതേ സമയം ആവർത്തന ഉംറക്കുള്ള 2000 റിയാൽ സൗദി ഹജ് ഉംറ മന്ത്രാലയം പിൻവലിച്ചു.
ഇത് വരെ ഇന്ത്യയിൽ നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‌പോർട്ടിലെ സ്റ്റിക്കറിന് 50 റിയാലായിരുന്നു ഫീ. ഇത് ഇന്നലെ മുതൽ 300 റിയാലാക്കിയാണ് ഹജ് ഉംറ മന്ത്രാലയം വർധിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ബാബുൽ ഉംറ, ഉംറ കമ്പനികൾ എന്നിവയുടെ സേവന ചാർജ് കൂടിയാകുമ്പോൾ 500 റിയാലാകും ഫീ. രണ്ട് ദിവസം മുമ്പ് വരെ ഇത് 250 റിയാൽ മാത്രമായിരുന്നു. ഇതോടെ വിമാന ടിക്കറ്റ് അടക്കം എഴുപതിനായിരത്തോളം രൂപയും റമദാൻ സീസണിൽ ഒരു ലക്ഷത്തിലധികവും ഇന്ത്യൻ തീർഥാടകർക്ക് ചെലവാകുമെന്ന് റോയൽ ട്രാവൽസ് മാർക്കറ്റിംഗ് മാനേജർ മുജീബ് ഉപ്പട പറഞ്ഞു.
ഈ വർഷം മുതൽ ഉംറ സർവീസ് സമ്പൂർണ ഓൺലൈൻവൽക്കരണം നടക്കുന്നതിനാൽ സൗദിയിലെ താമസ, യാത്ര ചെലവുകൾ ഉംറ കമ്പനികൾ നേരത്തെ ഓൺലൈൻ വഴി അടയ്‌ക്കേണ്ടി വരുന്നതും ഈ വർഷത്തെ പരിഷ്‌കരണമാണ്. അതോടൊപ്പം തന്നെ ഉംറ വിസയിലെത്തുന്നവർക്ക് സൗദിയിലെ വിവിധ നഗരങ്ങൾ സന്ദർശിക്കാനുള്ള അവസരം നൽകുമെന്നും ഹജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പല ഏജൻസികളും അടുത്തയാഴ്ചകളിൽ വിസ സ്റ്റാമ്പിംഗിന് പാസ്‌പോർട്ടുകൾ സമർപ്പിക്കാനിരിക്കേയാണ് ഈ ചാർജ് വർധന.
അതേ സമയം ആവർത്തിച്ചുള്ള ഉംറക്ക് പ്രത്യേക ഫീസൊന്നും ഈടാക്കിയതായി അറിവില്ല.