മക്ക- വിശുദ്ധ കഅ്ബാലയത്തിലെ അറ്റകുറ്റപ്പണികൾ ഹറംകാര്യ വകുപ്പ് പൂർത്തിയാക്കി. ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് രണ്ടര മാസം മുമ്പ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകുകയായിരുന്നു. ഉയർന്ന ഗുണമേന്മയുള്ള പദാർഥങ്ങൾ ഉപയോഗിച്ച് വിശുദ്ധ കഅ്ബാലയത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും ഉൾവശത്തും അറ്റകുറ്റപ്പണികൾ നടത്തി. കിസ്‌വ ഉറപ്പിക്കുന്ന വളയങ്ങളിൽ സ്വർണം പൂശുകയും ചെയ്തു.
ഹറംകാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസ് ആണ് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായും പരിചയ സമ്പത്ത് പ്രയോജനപ്പെടുത്തിയുമാണ് ജോലികൾ പൂർത്തിയാക്കിയത്.