ന്യൂദൽഹി- കശ്മീരിൽ ചുമത്തിയ കടുത്ത നിയന്ത്രണങ്ങളും അസമിലെ പൗരത്വപ്രശ്‌നങ്ങളും ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ മനുഷ്യാവകാശ കൗൺസിൽ മേധാവി മിഷേലെ ബേഷ്‌ലെറ്റ്. കശ്മീരി ജനതയ്ക്ക് മേൽ ഇന്ത്യൻ ഗവൺമെന്റ് ചുമത്തിയ നിയന്ത്രണങ്ങളെ പറ്റി യു.എൻ മനുഷ്യാവകാശ കൗൺസിൽ ഗൗരവത്തോടെയാണ് നിരീക്ഷിച്ചുവരുന്നതെന്ന് അവർ വ്യക്തമാക്കി. ഇന്റർനെറ്റ് സംവിധാനത്തിനും ജനങ്ങൾ സമാധാനത്തോടെ കൂട്ടം ചേരുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെ പറ്റിയും യു.എൻ നിരീക്ഷിച്ചുവരികയാണെന്ന് ഹ്യൂമൺ റൈറ്റസ് കൗൺസിലിന്റെ നാൽപത്തിരണ്ടാമത് സെഷനിന്റെ ആദ്യപ്രസ്താവനയിൽ മിഷേലെ വ്യക്തമാക്കി.
കശ്മീരിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ അയവുവരുത്താനും ആളുകൾക്ക് അവശ്യസേവനത്തിനുള്ള സൗകര്യം ഏർപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.