Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശി വേലക്കാരികളുടെ റിക്രൂട്ട്‌മെന്റിന് പ്രതിബന്ധം

റിയാദ് - ധാക്കയിലെ സൗദി എംബസി പുതിയ വ്യവസ്ഥകൾ ബാധകമാക്കിയതിന്റെ ഫലമായി ബംഗ്ലാദേശിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് പ്രതിബന്ധങ്ങൾ നേരിടുന്നതായി റിക്രൂട്ട്‌മെന്റ് ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. രണ്ടു മാസമായി പതിനായിരത്തോളം വേലക്കാരികളുടെ വിസകൾ സ്റ്റാമ്പ് ചെയ്യാൻ സാധിക്കാതെ മുടങ്ങിക്കിടക്കുകയാണ്. ഉപയോക്താക്കളുമായി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഒപ്പുവെച്ച കരാർ പ്രകാരമുള്ള സമയത്ത് തൊഴിലാളികളെ എത്തിച്ചു നൽകുന്നതിന് ഇതുമൂലം കഴിയുന്നില്ല. 


സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ നടത്തുന്ന ഹെൽത്ത് സെന്ററുകൾക്ക് സൗദി എംബസി പുതിയ വ്യവസ്ഥകൾ നിർബന്ധമാക്കിയതും പഴയ അംഗീകൃത ഹെൽത്ത് സെന്ററുകൾക്ക് വിലക്കേർപ്പെടുത്തിയതുമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതുമൂലം 90 ശതമാനത്തോളം വിസകളിലും നടപടികൾ പൂർത്തിയാക്കുന്നതിന് കാലതാമസമുണ്ടാവുകയാണ്. വിസ നടപടികൾ പൂർത്തിയാക്കുന്നതിന് മെഡിക്കൽ നിർബന്ധമാണ്. അംഗീകാരം റദ്ദാക്കിയ ഹെൽത്ത് സെന്ററുകൾക്കു പകരം മെഡിക്കൽ നടത്തുന്നതിന് പുതിയ ഹെൽത്ത് സെന്ററുകൾക്ക് അംഗീകാരം നൽകുന്നത് കാത്തിരിക്കുന്നതിനാൽ ഭൂരിഭാഗം വിസകളും നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്. പഴയ ഹെൽത്ത് സെന്ററുകൾ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നത് എംബസി നിർത്തിവെച്ചിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് വിസകളിൽ നടപടികൾ പൂർത്തിയാക്കുന്നതിന് പുതിയ ഹെൽത്ത് സെന്ററുകൾക്ക് ധാക്ക സൗദി എംബസി അംഗീകാരം നൽകുന്നത് സൗദിയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ കാത്തിരിക്കുകയാണ്. തൊഴിലാളികൾക്ക് ഹെൽത്ത് സെന്ററുകളിൽ മെഡിക്കൽ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന് ഏഴു മുതൽ പത്തു ദിവസം വരെ വേണ്ടിവരുന്നുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ നടത്തുന്നതിന്റെ ചെലവ് വഹിക്കേണ്ടതിന്റെ നിയമാനുസൃത ചുമതല ബംഗ്ലാദേശിലെ റിക്രൂട്ടിംഗ് ഏജൻസികൾക്കാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
സൗദിയിലെ ഗാർഹിക തൊഴിലാളികളിൽ പതിനഞ്ചു ശതമാനത്തോളം ബംഗ്ലാദേശുകാരാണെന്നാണ് കണക്ക്. ഇപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വേലക്കാരികളെ അപേക്ഷിച്ച് ബംഗ്ലാദേശുകാർക്ക് സൗദി കുടുംബങ്ങൾ മുൻഗണന നൽകുന്നുണ്ട്. ബംഗ്ലാദേശിൽ നിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് 13,000 റിയാൽ മുതൽ 15,000 റിയാൽ വരെയാണ് ചെലവ്. സാധാരണയിൽ 60 മുതൽ 90 ദിവസത്തിനുള്ളിൽ ബംഗ്ലാദേശിൽ നിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിന് സാധിക്കും. ബംഗ്ലാദേശി വേലക്കാരികളുടെ വേതനം ആയിരം റിയാലാണെന്നും റിക്രൂട്ട്‌മെന്റ് ഓഫീസ് വൃത്തങ്ങൾ പറഞ്ഞു.


 

Latest News