അല്‍ജസീറ മതവിദ്വേഷം പ്രചരിപ്പിക്കുന്നു-യു.എ.ഇ

അബുദാബി- ഖത്തറിനെതിരായ സഖ്യരാഷ്ട്രങ്ങളുടെ ബഹിഷ്‌കരണം തുടരുുന്നതിനിടെ അല്‍ ജസീറ ചാനലിനെതിരെ ഗുരുതര ആരോപണവുമായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ്.
അല്‍ ജസീറ മതവിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ക്കയച്ച കത്തില്‍ ഗര്‍ഗാഷ് ആരോപിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പറയുമ്പോള്‍ തന്നെ അത് ദേശീയ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്ന് സെയിദ് റാഅദ് അല്‍ ഹസൈന് അയച്ച കത്തില്‍ മന്ത്രി ഓര്‍മിപ്പിച്ചു. ഹൈക്കമ്മീഷണറുടെ വക്താവ് നടത്തിയ പ്രസ്താവനക്കുള്ള മറുപടിയിലാണ് അല്‍ ജസീറ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന ആരോപണം.
പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സമയത്ത് 2008 ഫെബ്രുവരി 18-ന് അവരുടെ ഓഫീസുകള്‍ കത്തിക്കാനും ബോംബിടാനും ആഹ്വാനം ചെയ്യുന്ന ഗാസയിലെ സലാഹുദ്ദീന്‍ ബ്രിഗേഡ് വക്താവിന്റെ പ്രസംഗം അല്‍ജസീറ സംപ്രേഷണം ചെയ്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹോളോകോസ്റ്റ് ദൈവിക ശിക്ഷയാണെന്ന് വിശേഷിപ്പിക്കുകയും  സയണിസ്റ്റുകളെ നശിപ്പിക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്ന ബ്രദര്‍ഹുഡ് ആത്മീയ നേതാവ് യൂസുഫല്‍ ഖറദാവിയുടെ ജുമുഅ ഖുതുബകള്‍ അല്‍ജസീറ സംപ്രേഷണം ചെയ്യാറുണ്ടെന്നും ഗര്‍ഗാഷ് കത്തില്‍ ചൂണ്ടിക്കാട്ടി.

Latest News