കണ്ണൂർ- ചികിത്സക്കെത്തിയ ഉസ്താദ് മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയും സ്വർണം കവരുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്ത മാട്ടൂൽ സ്വദേശി അബ്ദുൽ ഷുക്കൂറി (31) നെതിരെയാണ് പോക്‌സോ വകുപ്പ് കൂടി ചാർജ് ചെയ്തത്. ഇയാളുടെ കൂട്ടാളി അബ്ദുൽ സലാമിനേയും (34) പോലീസ് അറസ്റ്റ് ചെയ്തു.
വളപട്ടണം സ്വദേശിനിയായ പതിനേഴുകാരിയാണ് പല തവണ പീഡനത്തിനിരയായത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന പെൺകുട്ടിയെ ചികിത്സിക്കാനെത്തിയതായിരുന്നു ഉസ്താദ്. ചികിത്സയുടെ മറവിലാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിന്റെ നിർദേശാനുസരണമാണ് അബ്ദുൽ ഷുക്കൂറിനെ പരിചയപ്പെട്ടതും ചികിത്സക്കായി കൊണ്ടുവന്നതും. പെൺകുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവന്നത്. വീട്ടിലെ അടച്ചിട്ട മുറിയിൽ മനോരോഗ ചികിത്സയുടെ ഇടയിലാണ് പീഡിപ്പിച്ചതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. വിവാഹ വാഗ്ദാനവും നൽകിയിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ രണ്ട് വളകൾ കവരുകയും ചെയ്തു. ഇയാൾ ചികിത്സയുടെ മറവിൽ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.