Sorry, you need to enable JavaScript to visit this website.

കർണാടകയിലെ ഡി.കെയെ കൂട്ടിലാക്കാൻ എൻഫോഴ്‌സ്‌മെന്റ്; പേടിപ്പിക്കരുതെന്ന് ശിവകുമാർ

ന്യൂദൽഹി- ഹവാല പണം പിടിച്ചെടുത്ത കേസിൽ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ദൽഹിയിൽ എൻഫോഴ്‌സ്‌മെന്റ്  ഡയരക്ട്രേറ്റിന് മുന്നിൽ ഹാജരായി. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഹാജരാകണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിന്റെ നിർദേശത്തെ തുടർന്നാണിത്. 
2016 ഓഗസ്റ്റിൽ ശിവകുമാറിന്റേയും ബന്ധുക്കളുടേയും വസതികളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ എട്ടു കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇത് ഹവാല പണമാണെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

എൻഫോഴ്‌സമെന്റ് നടപടിക്കെതിരെ ശിവകുമാർ നൽകിയ ഹരജി ഇന്നലെ ദൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.കെ ശിവകുമാറിന് കത്ത് നൽകിയത്.

ആദായനികുതി വകുപ്പിന്റെ നടപടിയുമായി പൂർണമായും സഹകരിക്കുമെന്ന് ഡി.കെ ശിവകുമാർ പ്രതികരിച്ചു. തനിക്കെതിരായ കേസ് ബി.ജെ.പി വേട്ടയാടൽ നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ ഈ രാജ്യം വിട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. അവർക്ക് എന്നെ ചോദ്യം ചെയ്യാം. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ കേസിനെ എങ്ങനെ നേരിടണമെന്ന് അറിയാം. പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ഞാൻ നിലകൊള്ളും. അവർക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ ചെയ്യട്ടെ.

ഞാൻ എന്തായാലും സമ്മർദ്ദത്തിലാവില്ല. പിരിമുറക്കം ഉണ്ടാക്കേണ്ട യാതൊരു സാഹചര്യവും ഇവിടെയിയല്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ആരേയും ലൈംഗികമായി ആക്രമിച്ചിട്ടില്ല. ആരിൽ നിന്നും പണം തട്ടിപ്പറിച്ചിട്ടില്ല. എനിക്കെതിരെ അത്തരത്തിൽ ഒരു പരാതിയുമില്ലെന്നും ശിവകുമാർ പറഞ്ഞു.
ഇന്നലെ രാത്രി 9.40 നാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് എന്നെ ബന്ധപ്പെട്ട് ഇന്ന് ഒരു മണിക്ക് മുമ്പായി ദൽഹിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്.  വഞ്ചനാപരമായ ഒരു നടപടിയാണ് ഇത്. ഞാൻ നിയമത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ പൂർണമായും അവരുമായി സഹകരിക്കും രാജ്യത്തെ നിയമത്തെ പൂർണമായും അനുസരിക്കുമെന്നും ശിവകുമാർ പറഞ്ഞു.
 

Latest News