തുഷാര്‍ വെള്ളപ്പള്ളിക്കെതിരായ ചെക്ക് കേസ്; കോടതിയില്‍ നടന്ന ഒത്തുതീര്‍പ്പ് ശ്രമം പരാജയം

ദുബായ്- തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള അജ്മാന്‍ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാര്‍ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസില്‍ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. കോടതിക്ക് പുറത്ത് സമാന്തരമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അജ്മാന്‍ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിച്ചപ്പോള്‍
വെള്ളാപ്പള്ളിയും നാസില്‍ അബ്ദുല്ലയും ഹാജരായിരുന്നു.  തെളിവ് ശേഖരണമാണ് കോടതിയില്‍ പ്രധാനമായും നടന്നത്. ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ കോടതിയില്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മോഷണസമയത്ത് പരാതിപ്പെട്ടില്ലായെന്ന് കോടതി ചോദിച്ചു. അതിനു പ്രത്യേക പരാതി നല്‍കാത്തതിനാല്‍ ആ വാദം ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഒത്തുതീര്‍പ്പിന് തയ്യാറുണ്ടോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടര്‍ന്ന് തുഷാറിനെതിരായ കേസ് പിന്‍വലിക്കാന്‍ നാസില്‍ ഒരു തുക ആവശ്യപ്പെട്ടു. ആ തുക സ്വീകാര്യമല്ലെന്ന് തുഷാര്‍ പറഞ്ഞു. അതോടെ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുട്ടി. രണ്ടുദിവസം കഴിഞ്ഞ് രണ്ടുപേരെയും വീണ്ടും വിളിക്കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്്.   ഇരുവരുടെയും ബിസിനസ് സുഹൃത്തുക്കളാണ് ചര്‍ച്ച നടത്തുന്നത്.  ചെക്കിലെ മുഴുവന്‍ പണവും കിട്ടണമെന്നാണ് പരാതിക്കാരനായ നാസില്‍.  കേസ് നടപടികള്‍ നീണ്ടാല്‍ തുഷാറിന് യു.എ.ഇ വിടാന്‍ കഴിയില്ല.

നാസിലിന്റെ സുഹൃത്തുക്കള്‍ തുഷാറുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചെക്കില്‍ പറഞ്ഞ തുക മുഴുവന്‍ നല്‍കാന്‍ തയ്യാറല്ലായെന്ന് തുഷാര്‍  അറിയിച്ചു. തനിക്ക് നല്‍കാന്‍ കഴിയുന്ന തുകയുടെ വിവരവും തുഷാര്‍ നാസിലിന്റെ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.

 

Latest News