ടെക്സാസ്- ഏറെക്കാലത്തെ കടുത്ത പ്രണയത്തിനൊടുവിൽ യഥാർത്ഥ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച നവ ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. അതും വിവാഹ ചടങ്ങുകൾ കഴിഞ്ഞു മിനുട്ടുകൾക്കകം. ടെക്സാസിലാണ് അതിദാരുണമായ ദുരന്തം ദമ്പതികളുടെ ജീവനെടുത്തത്. താലികെട്ടി കാറെടുത്ത് പുറത്തിറങ്ങുമ്പോൾ മറ്റൊരു വാഹനം ഇവരുടെ കാറിനിടിച്ചാണ് ദമ്പതികൾ ബന്ധുക്കളുടെ കൺമുന്നിൽ നിമിഷങ്ങൾക്കകം മരണം പുൽകിയത്. തങ്ങളുടെ ജീവിതത്തിലെ തന്നെ അതിദാരുണമായ ദുരന്തമാണ് നടന്നതെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
എട്ടാം ക്ലാസ് മുതൽ കടുത്ത പ്രണയത്തിലായിരുന്ന 19 കാരൻ ഹാർലി ജോയി മോർഗൻ, 20 കാരി റഹിയാന്നോൻ ബോൻഡ്രിയോക്സ് മോർഗൻ എന്നിവരാണ് തങ്ങളുടെ ജീവിതാഭിലാഷം പൂവണിഞ്ഞു മിനുട്ടുകൾക്കുള്ളിൽ മരണം പുൽകിയത്. പരസ്പരം സ്വീകരിച്ച് താലികെട്ടി കാറിൽ പുറത്തിറങ്ങുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ച ഷെവർ ലെറ്റ് കാറിൽ ഫോർഡ് പിക്കപ്പ് വന്നിടിക്കുകയായിരുന്നു. തൊട്ടു പിറകിൽ ഇതിനെലാം സാക്ഷിയായി ഇവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഇരുവരും വിവാഹം കഴിച്ചിട്ട് അഞ്ചു മിനുട്ട് പോലും തികഞ്ഞില്ലെന്ന് സംഭവത്തിനു ദൃസാക്ഷിയായി ഹൃദയം തകർന്ന യുവാവിന്റെ മാതാവ് പ്രതികരിച്ചു. ദമ്പതികളുടെ കാറിനു തൊട്ടുപിറകിലുണ്ടായിരുന്നത് മാതാവിന്റെ കാറായിരുന്നു. ട്രക്ക് വന്നിടിച്ചു കൊലപ്പെടുത്തിയ ഈ സംഭവം എന്റെ മനസ്സിൽ നിന്ന് മായുകയില്ലെന്നും ഭൂമിയിൽ താനിരിക്കുന്ന കാലത്തോളം ഈ സംഭവം തന്നെ അലട്ടുമെന്നും മാതാവ് പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. വിവാഹം കഴിഞ്ഞെങ്കിലും ഡിസംബറിൽ ക്രിസ്തുമസിന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വമ്പിച്ച വിവാഹ പാർട്ടി ദമ്പതികൾ ആസൂത്രണം ചെയ്തിരുന്നു.