ന്യൂദൽഹി- മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ പി. ചിദംബരത്തെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തു. സി.ബി.ഐയും എൻഫോഴ്സ്മെന്റുമാണ് ചിദംബരത്തെ ചോദ്യം ചെയ്തത്. ഉടൻ കോടതിൽ ഹാജരാക്കും. ബുധനാഴ്ച്ച രാത്രി നാടകീയ നീക്കങ്ങൾക്കൊടുവിൽ നടത്തിയ അറസ്റ്റിന് ശേഷം ചിദംബരത്തെ സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വെച്ചാണ് ചോദ്യം ചെയ്തത്. പതിനാല് ദിവസം കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെടും. ചിദംബരത്തിന്റെ ഭാര്യ നളിനിയും മകൻ കാർത്തി ചിദംബരവും കോടതിയിൽ എത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയിൽ ചിദംബരത്തെ ചോദ്യം ചെയ്തിരുന്നില്ല. 2011-ൽ ചിദംബരത്തിന്റെ തന്നെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത സി.ബി.ഐ ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലെ ലോക്കപ്പ് സൂട്ട് മൂന്നിലായിരുന്നു ചിദംബരത്തെ പാർപ്പിച്ചത്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യാതിഥിയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രിയായ ചിദംബരം.