Sorry, you need to enable JavaScript to visit this website.

പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ഉത്തരം ചോർന്നു കിട്ടിയെന്ന് പ്രതികൾ

തിരുവനന്തപുരം - പി.എസ്.സിയുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. പി.എസ്.സി പരീക്ഷയിൽ ഉത്തരം ചോർന്ന് കിട്ടിയതായി പ്രതികൾ സമ്മതിച്ചു. എസ്.എം.എസ് വഴി ലഭിച്ച ഉത്തരങ്ങളാണ് പകർത്തിയത്. അതേസമയം ക്രൈം ബ്രാഞ്ചിന്റെ കൂടുതൽ ചോദ്യം ചെയ്യലിനോട് പ്രതികൾ സഹകരിച്ചില്ല.
യൂനിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഇരുവരെയും ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിലേക്കായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. യൂനിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ കാസർകോട്ടെ പി.എസ്.സി പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയത് വിവാദമായിരുന്നു.
ആദ്യം പി.എസ്.സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും റാങ്ക് പട്ടികയിലെ ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണിലേക്ക് പരീക്ഷാ സമയത്ത് നിരവധി സന്ദേശങ്ങളെത്തിയതായി പി.എസ്.സി ആഭ്യന്തര വിജിലൻസ് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് പി.എസ്.സി സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകിയത്. ഡി.ജി.പി തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂനിറ്റിനെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. 
പരീക്ഷാ സമയത്ത് രണ്ടു നമ്പറുകളിൽ നിന്ന് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 എസ്.എം.എസുകളും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പരുകളിൽനിന്ന് 78 എസ്.എം.എസും വന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ പി.എസ്.സി വിജിലൻസ് കണ്ടെത്തിയിരുന്നു.
ശിവരഞ്ജിത്തിന് എസ്.എം.എസ് അയച്ചവരിൽ ഒരാൾ യൂനിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയായ അർജുൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്.എഫ്.ഐയുടെ മുൻ യൂനിറ്റ് ഭാരവാഹിയാണ് മുട്ടത്തറ സ്വദേശിയായ അർജുൻ. പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവിന്റെ ഫോണിലേക്ക് എസ്.എം.എസ് അയച്ചിരിക്കുന്നത് കല്ലറ സ്വദേശി ഗോകുൽ ആണ്. ഇയാൾ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ജീവനക്കാരനാണ്. എസ്.എം.എസ് വന്ന മറ്റൊരു നമ്പർ പ്രണവിന്റെ തന്നെ പേരിൽ എടുത്തിരിക്കുന്നതാണ്. പരീക്ഷാ സമയത്ത് ഇതുപയോഗിച്ചിരിക്കുന്നത് യൂനിവേഴ്‌സിറ്റി കോളേജിലെ പ്രണവിന്റെ സുഹൃത്താണെന്നും വ്യക്തമായിട്ടുണ്ട്.

Latest News