Sorry, you need to enable JavaScript to visit this website.

വിദേശ യുവതിയെ കൂട്ടംചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ സൗദി യുവാവ് അറസ്റ്റില്‍

ജിസാനിലെ അൽഈദാബി പ്രിൻസ് മുഹമ്മദ് ബിൻ നാസിർ പാർക്കിൽ വെച്ച് സൗദി യുവാക്കളുടെ ആക്രമണത്തിനിരയായ യെമനി യുവതി

 ജിസാൻ - കിഴക്കൻ ജിസാനിൽ അൽഈദാബിയിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസിർ പാർക്കിൽ വെച്ച് യെമനി യുവതിയെ ആക്രമിച്ച യുവാക്കളിൽ ഒരാളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇരുപതു വയസ്സുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. 
പാർക്കിൽ കുട്ടികൾക്ക് സ്‌കൂട്ടറുകളും കളിക്കോപ്പുകളും വാടകക്ക് നൽകുന്ന യുവതിയെയാണ് യുവാക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്. ഏതാനും യുവാക്കൾ ചേർന്ന് യുവതിയുടെ സ്‌കൂട്ടറുകൾ തട്ടിയെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവരെ പിന്തുടർന്ന് തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയെ സംഘം ആക്രമിക്കുകയായിരുന്നു. 
കൂട്ടത്തിൽ രണ്ടു പേരാണ് യുവതിയെ ആക്രമിച്ചത്. ഇക്കൂട്ടത്തിൽ പെട്ട ഒരാളാണ് അറസ്റ്റിലായത്. അവശേഷിക്കുന്ന പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ശ്രമം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇതേക്കുറിച്ച് യുവതിയോ ദൃക്‌സാക്ഷികളോ പോലീസിൽ പരാതി നൽകിയിരുന്നില്ല. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് യെമനി നുഴഞ്ഞുകയറ്റക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി വിസിറ്റേഴ്‌സ് ഐഡന്റിറ്റി നേടിയ യുവതിയെയാണ് സൗദി യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് ജിസാൻ പോലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നു. 
സംഘം സ്‌കൂട്ടറുകൾ തട്ടിയെടുക്കുന്നതിന്റെയും യുവതിയെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 
ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ സുരക്ഷാ വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു.  

Latest News