Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ ഉപ്രദവിച്ച യുവാവിനെ തല്ലിക്കൊന്നു; ആറു പേര്‍ അറസ്റ്റില്‍

പൂനെ-സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്ന സംശയത്തില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ ആറു പേരെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. 20 കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ കൊലപാതകത്തിനു പുറമെ, പട്ടിക വര്‍ഗ പീഡന നിരോധ നിയമപ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് ആകാശ് ഷെലാര്‍ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സക്കിടെ ഓഗ്‌സറ്റ് 11 ന് മരിച്ചു. പൂനെക്ക് സമീം ഖേദിലെ മെദാന്‍കര്‍വാഡി സ്വദേശിയായ ആകാശിനെ ആറംഗ സംഘം തൂമ്പയുടെ മരപ്പിടി ഉപയോഗിച്ചാണ് പൊതിരെ തല്ലിയത്. ചെവിക്കും കാലുകള്‍ക്കും പുറത്തും ഗുരതര പരിക്കേറ്റിരുന്നു.
സംഘത്തിലെ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു മര്‍ദനമെന്നാണ് ചകാന്‍ പോലീസ് നല്‍കുന്ന വിവരം. ഈ മാസം നാലിന് മര്‍ദനമേറ്റ ആകാശിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് അസി. കമ്മീഷണര്‍ ചന്ദ്രശേഖര്‍ അല്‍സട് വാര്‍ പറഞ്ഞു. പ്രതികള്‍ ചികിത്സാ ചെലവ് വഹിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആകാശിന്റെ പിതാവ് പോലീസിനെ അറിയിച്ചിരുന്നില്ല. ഡോക്ടര്‍ നല്‍കിയ വിവരങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കണക്കിലെടുത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മര്‍ദനമേറ്റ ആകാശിന്റെ കുടുംബം പട്ടിക ജാതിക്കാരാണ്. എന്തായിരുന്നു യഥാര്‍ഥ തര്‍ക്കമെന്നും പൂവാല ശല്യമുണ്ടായിരുന്നോ എന്നും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

 

 

Latest News