ന്യൂദൽഹി - കശ്മീരിൽ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ഇതേവരെ നാലായിരത്തോളം പേരെ തടങ്കലിലാക്കിയതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ചക്കിടെയാണ് ആയിരങ്ങളെ അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷാ നിയമം (പി.എസ്.എ) അനുസരിച്ചാണ് ആളുകളെ തടങ്കലിലാക്കിയത്. ഈ നിയമം അനുസരിച്ച് തടങ്കലിലാക്കുന്നവരെ രണ്ടു വർഷം വരെ കുറ്റപത്രം സമർപ്പിക്കാതെയും വിചാരണ ചെയ്യാതെയും തടവിലിടാം. കശ്മീരിലെ ഭൂരിഭാഗം ജയിലുകളും നിറഞ്ഞു കവിഞ്ഞതിനാൽ ഇവരെ മറ്റു ജയിലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. അതേസമയം, എത്രപേരെ തടവിലാക്കി എന്നത് സംബന്ധിച്ച വിവരം നൽകാൻ സർക്കാർ തയാറായില്ല. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരടക്കം വീട്ടുതടങ്കലിലാണ്.