Sorry, you need to enable JavaScript to visit this website.

എന്താണിത്; പരിഗണിക്കാൻ പോലുമാകില്ല- കശ്മീർ ഹരജിയിൽ സുപ്രീം കോടതി 

ന്യൂദൽഹി- ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ ഹരജിക്കാരനെതിരെ രൂക്ഷ വിമർശവുമായി സുപ്രീം കോടതി. അഭിഭാഷകനായ എം.എൽ ശർമക്കെതിരെയാണ് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. ഈ ഹരജി പരിഗണിക്കാൻ പോലും അർഹമല്ലെന്നും അരമണിക്കൂർ വായിച്ചിട്ടും ഇതെന്താണെന്ന് എനിക്ക് മനസിലായില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. എന്ത് ഹരജിയാണ് താങ്കൾ സമർപ്പിച്ചത്. ഈ ഹരജി എന്താണ്. എന്ത് തരത്തിലുള്ളതാണിത്? ഇത്തരമൊരു ഹരജി പരിഗണിക്കാനാവില്ല. ഈ ഹരജി തള്ളേണ്ടതാണ്. എന്നാൽ ഇതിനൊപ്പമുള്ള ഹരജികൾ കണക്കിലെടുത്ത് അത് ചെയ്യുന്നില്ല'- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക പദവി ഇല്ലാതാക്കിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹരജിയിൽ അഭിഭാഷകനായ എം.എൽ ശർമ ചൂണ്ടിക്കാട്ടിയത്. ഇതേ കാര്യം ഉന്നയിച്ച് ജമ്മു കശ്മീരിൽ നിന്നുള്ള നാഷണൽ കോൺഫറൻസും ഹരജി നൽകിയിരുന്നു. എന്നാൽ ഹരജികളിൽ ഗുരുതരമായ പിഴവുകളുണ്ടെന്നായിരുന്നു കോടതി കണ്ടെത്തിയത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗം പ്രത്യേക ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
ജമ്മു കശ്മീരിനെപ്പോലെ ഗൗരവ സ്വഭാവമുള്ള ഒരു വിഷയത്തിൽ അപാകതയുള്ള ഹരജികൾ വരുന്നത് ദൗർഭാഗ്യകരമാണ്. ആറ് ഹരജികളാണ് സമർപ്പിക്കപ്പെട്ടതെന്നും പലതും പിഴവുകളുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഹരജികളിലെ പിഴവ് തീർത്ത ശേഷം സമർപ്പിക്കാമെന്ന് എം.എൽ ശർമ കോടതിയെ അറിയിച്ചു.
ജമ്മു കാശ്മീരിലെ വാർത്ത വിനിമയ സംവിധാനങ്ങൾ പൂർവ്വ സ്ഥിതിയിൽ ആക്കാൻ കുറച്ച് കൂടി സമയം നൽകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും മറ്റൊരു ഹരജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.  അനുരാധ ഭാസാണ് ഇത് സംബന്ധിച്ച ഹരജി നൽകിയത്. ജമ്മു കാശ്മീരിൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിരോധനം ഇല്ലെന്നും പല പത്രങ്ങളും പ്രസിദ്ധികരിക്കുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. 


 

Latest News