ചാന്ദ്രയാന്‍ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടു; ഇനി ചന്ദ്രനിലേക്ക്

ബംഗളൂരു- ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യപേടകമായ ചാന്ദ്രയാന്‍-2 നേരെ ചന്ദ്രനിലേക്കുള്ള കുതിപ്പ് തുടങ്ങി. ഇന്ന് പുലര്‍ച്ചെ നടന്ന ജ്വലനത്തോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് കുതിച്ചു തുടങ്ങിയത്. പുലര്‍ച്ചെ 3.21 ന് ശേഷം പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍(ലാം ) 1203 സെക്കന്റ് ജ്വലിപ്പിച്ചതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ മാസം 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ്സെന്ററില്‍ നിന്ന് വിക്ഷേപിച്ച പേടകം 21 ദിവസമായി ഭൂമിയെ വലം വെക്കുകയാരുന്നു.

അഞ്ച് തവണ ഭ്രമണപഥം ഉയര്‍ത്തിയിരുന്നു. ക്യാമറ പ്രവര്‍ത്തിപ്പിച്ച് ഭൂമിയുടെ ചിത്രങ്ങളെടുത്തു. ബുധനാഴ്ച ബംഗളുരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രമായ ഇസ്ട്രാക്ക് നല്‍കിയ സന്ദേശം കൃത്യതയോടെ സ്വീകരിച്ചാണ് പേടകത്തിലെ ജ്വലന സംവിധാനം പ്രവര്‍ത്തിച്ചത്. 4.12,505 കിലോമീററര്‍ ദൂരത്തേക്കുള്ള തള്ളല്‍ ശേഷി ഇതു വഴി ലഭിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഈ മാസം 20 ന് പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലാകും. അതിവേഗതയിലെത്തുന്ന പേടകം സ്വയം നിയന്ത്രിത സംവിധാനം ഉപയോഗിച്ചാവും ചാന്ദ്രപഥത്തിലേക്ക് കടക്കുക.

തുടര്‍ന്ന് ചന്ദ്രനെ വലം വക്കുന്ന പേടകം നൂറുകിലോമീറ്ററിലേക്ക് താഴ്ത്തും. സെപ്റ്റംബര്‍ രണ്ടിന് പേടകത്തില്‍ നിന്ന് ലാന്റര്‍ വേര്‍പെട്ട് മറ്റൊരു പഥത്തില്‍ ചന്ദ്രനെ ചുറ്റും. തൊട്ടടുത്ത ദിവസം ലാന്ററിനെ 30 കിലോമീറ്ററിലേക്ക് താഴ്ത്തും. ഏഴിന് പേടകത്തെ ചന്ദ്രനന്റെ പ്രതലത്തിലേക്ക് സോഫ്റ്റ് ലാന്റ് ചെയ്യിക്കും.

 

Latest News