Sorry, you need to enable JavaScript to visit this website.

'മലപ്പുറത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരം' 

പോത്തുകൽ- മലപ്പുറം ജില്ലയിലുണ്ടായ കാലവർഷക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. നിലമ്പൂരിൽ കാലാവർഷക്കെടുതി നേരിട്ടവരെ മാറ്റിപ്പാർപ്പിച്ച ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരെ കണ്ട ശേഷം പോത്തുകൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
രക്ഷാ പ്രവർത്തനത്തിനാണ് ആദ്യഘട്ടത്തിൽ പ്രാധാന്യം നൽകിയത്. ഇതോടൊപ്പം ക്യാമ്പുകളിലെ സൗകര്യങ്ങൾ ഉറപ്പാക്കും. ക്യാമ്പുകളിൽനിന്ന് ഒരു തരത്തിലുമുള്ള പരാതി ഉയരാൻ ഇടവരരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി നടക്കേണ്ടത്. അതു കാലതാമസം കൂടാതെ ചെയ്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സേവകരുടെയും സഹകരണത്തോടെ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, ഉന്നത കെ.ടി.ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ പി.വി.അൻവർ, ടി.വി.ഇബ്രാഹിം, പി.കെ.ബഷീർ, എ.പി. അനിൽ കുമാർ, എം.ഉമ്മർ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ് എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യൂ സെക്രട്ടറി എൻ.വേണു, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ആർമി മേജർ ജനറൽ കെ.ജെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, ജില്ലാ കലക്ടർ ജാഫർ മലിക്, ഡി.ഐ.ജി. എസ്.സുന്ദരൻ, ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം, ഡി.എഫ്.ഒ യോഗേഷ് കുമാർ നീലകണ്ഠ്, എ.ഡി.എം എൻ.എം.മെഹറലി,  ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ  സന്നിഹിതരായിരുന്നു.

 

Latest News