Sorry, you need to enable JavaScript to visit this website.

കൂട്ടം തെറ്റിയ ഹാജിമാരെ തമ്പുകളില്‍ എത്തിച്ച് സൗദി സ്‌കൗട്ടുകള്‍

വഴി തെറ്റിയ ഹാജിയെ സഹായിക്കുന്ന സ്‌കൗട്ടുകള്‍.

മക്ക- അറഫ ദിനത്തിൽ വഴിതെറ്റിയ 34,947 ഹാജിമാർക്ക് ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൗട്ടുകളുടെ സേവനം. ഇക്കൂട്ടത്തിൽ 4,489 പേരെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചു. 30,485 പേർക്ക് സ്‌കൗട്ടുകൾ തമ്പുകളിലേക്കുള്ള വഴികൾ പറഞ്ഞുകൊടുത്തു. അറഫയിലെ ഏഴു ഗൈഡൻസ് സെന്ററുകൾ വഴി 2,000 ലേറെ സ്‌കൗട്ടുകളെ സൗദി അറേബ്യൻ സ്‌കൗട്ട്‌സ് അസോസിയേഷൻ നിയോഗിച്ചിരുന്നു. 


ഏഴു സ്ഥിരം സെന്ററുകൾക്കു പുറമെ അറഫയിൽ മൊബൈൽ ഗൈഡൻസ് യൂനിറ്റുകളും സ്ഥാപിച്ചിരുന്നു. 
തീർഥാടകരുടെ കൈത്തണ്ടയിലെ വളകളിലെ വിവരങ്ങൾ വഴി പേരുവിവരങ്ങളും സേവനം നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റും തിരിച്ചറിഞ്ഞ് കംപ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തിയാണ് സ്‌കൗട്ടുകൾ തമ്പുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. സൗദി അറേബ്യൻ സ്‌കൗട്ട്‌സ് അസോസിയേഷൻ ഈ വർഷം പത്തു ലക്ഷത്തിലേറെ മാപ്പുകൾ അച്ചടിച്ച് തീർഥാടകർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് അസോസിയേഷനു കീഴിലെ സർവീസ് ക്യാമ്പ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽഫഹദ് പറഞ്ഞു. 


കൂടാതെ ഈ മാപ്പിന്റെ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ കൂറ്റൻ ബോർഡുകളിലും മാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. തമ്പുകൾ തിരിച്ചറിയുന്നതിന് തീർഥാടകരെ സഹായിക്കുന്ന മാപ്പുകൾ വഴിതെറ്റുന്നവരുടെ എണ്ണം കുറയുന്നതിലേക്ക് നയിച്ചതായും ഡോ. അബ്ദുല്ല അൽഫഹദ് പറഞ്ഞു.
ബലി പെരുന്നാൾ ദിവസം സ്‌കൗട്ടുകൾ 37,802 തീർഥാടകർക്ക് സേവനം നൽകി. ഇതിൽ 4,392 തീർഥാടകരെ തമ്പുകളിൽ എത്തിക്കുകയും 33,410 പേർക്ക് ക്യാമ്പുകളിലേക്കുള്ള വഴികൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.
 

Latest News