ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി ദശലക്ഷക്കണക്കിന് തീർത്ഥാടകർ ഇന്ന് അറഫയിൽ സമ്മേളിക്കുകയാണ്. പ്രവാചകൻ ഇബ്‌റാഹീമിലൂടെ ഭൂമിയിൽ സ്ഥാപിതമായ മാനവിക ദർശനങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രമാണ് അറഫക്ക് പറയാനുള്ളത്. മാനവികതയുടെ വിമോചകനായി നിയോഗിക്കപ്പെട്ട അദ്ദേഹത്തെ ഖുർആൻ വിശേഷിപ്പിച്ചത് 'ഉമ്മത്ത്' (സമൂഹം) എന്നും 'ലിന്നാസി ഇമാമൻ' (മനുഷ്യകുലത്തിന്റെ നേതാവ്) എന്നെല്ലാമാണ്. അദ്ദേഹം പടുത്തുയർത്തിയ ആരാധനാലയം വിശേഷിപ്പിക്കപ്പെട്ടത് 'വുളിഅ ലിന്നാസി' (ജനതക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടത്) എന്നാണ്. സമൂഹം, ജനത, നേതൃത്വം തുടങ്ങിയ സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളെ മാനവ കുലത്തിന് പഠിപ്പിച്ചത് അദ്ദേഹമാണ്. അറഫയെ അനുസ്മരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ആദ്യപാഠവും ഇതു തന്നെ.
ഹിജ്‌റ പത്താം വർഷം ദുൽഖഅ്ദ 25 ന് (632 എ.ഡി ഫെബ്രുവരി 23) മദീനയിൽ നിന്നും മുഹമ്മദ് നബി (സ്വ) ഹജ് ലക്ഷ്യമാക്കി യാത്ര പുറപ്പെടുന്നതോടു കൂടിയാണ് അറഫയുടെ രണ്ടാം ചരിതം ആരംഭിക്കുന്നത്. യാത്ര പുറപ്പെട്ട് പത്താം നാൾ ഒരു ഞായറാഴ്ച അസ്തമയത്തോടടുത്ത് മക്കയുടെ മലമ്പാതകളിലെത്തിയ അദ്ദേഹം പിറ്റേന്ന് അടിവാരത്തിലൂടെ മസ്ജിദുൽ ഹറാമിനെ ലക്ഷ്യമാക്കി താഴോട്ടിറങ്ങി. ഏഴു തവണ കഅ്ബയെ പ്രദക്ഷിണം ചെയ്യുകയും സഫാ മർവക്കിടയിൽ ഓടുകയും ചെയ്തു. ദുൽഹജ് എട്ടിന് മിനായിലേക്ക് പോയി. പുലരുവോളം സ്വന്തം തമ്പിൽ കഴിച്ചുകൂട്ടി, ആരാധനകൾ നിർവഹിച്ചു. പിറ്റേന്ന് പ്രഭാത നമസ്‌കാരാനന്തരം സൂര്യോദയത്തിന് ശേഷം ഖസ്‌വാഅ് എന്ന ഒട്ടകപ്പുറത്തേറി അറഫയെ ലക്ഷ്യം വെച്ച് നീങ്ങി. പ്രവാചകൻ അറഫയിലേക്കുള്ള വഴിയിൽ നമിറയിൽ ഇറങ്ങി. മധ്യാഹ്നം കഴിഞ്ഞതോടെ അദ്ദേഹം ഉർന താഴ്‌വരയിലേക്ക് പോയി. അദ്ദേഹത്തിന് ചുറ്റും പതിനായിരങ്ങൾ തടിച്ചുകൂടി. 'ഹേ ജനങ്ങളേ...' എന്നു വിളിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ചു. വിഭാഗീയതകളില്ലാത്ത വിളി. സാമൂഹിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം തന്നെ മനുഷ്യരെ വിഭാഗീയതകൾക്കതീതമായി കാണുക എന്നതാണ്. 'അയ്യുഹന്നാസ്' എന്ന അഭിസംബോധന നേരത്തെ സൂചിപ്പിച്ച 'മനുഷ്യ കുലത്തിന്റെ നേതാവ്', 'ജനതക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഭവനം' തുടങ്ങിയ ഇബ്‌റാഹീമീ സന്ദേശത്തിന്റെ ബാക്കിപത്രം തന്നെയാണ്. മുഹമ്മദ് നബി (സ്വ) പരിചയപ്പെടുത്തിയ ദൈവം 'റബ്ബിന്നാസ്' (ജനങ്ങളുടെ രക്ഷാധികാരി), മലികിന്നാസ് (ജനങ്ങളുടെ രാജൻ) എന്നിങ്ങനെയാണ്. ദൈവമൊന്ന്; മാനവരൊന്ന് എന്ന വിശ്വ മാനവികതയുടെ സന്ദേശം. അറഫയുടെ കാതലായ സന്ദേശവുമാണ്.
മനുഷ്യരിലോരുരുത്തരുടേയും ജീവനും സ്വത്തും അഭിമാനവും പവിത്രമാണെന്നും അവയെ കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം ശക്തമായി താക്കീത് നൽകി. മനുഷ്യവധം, കൊള്ളയും കവർച്ചയും, വ്യക്തിഹത്യകൾ തുടങ്ങിയ ലോകം ഇന്നും അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും അടിസ്ഥാന കാരണങ്ങളാണ്. ജീവൻ, സ്വത്ത്, അഭിമാനം എന്നിവയ്ക്ക് നിർബന്ധമായും സംരക്ഷണം നൽകുന്ന പ്രഖ്യാപനമായിരുന്നു അദ്ദേഹം അവിടെ നടത്തിയത്. അജ്ഞാന കാലത്ത് നിലനിന്നിരുന്ന രക്തരൂഷിതമായ യുദ്ധങ്ങളെ അദ്ദേഹം പിന്നീട് നിരോധിച്ചു. മാനവിക സാഹോദര്യം നിലനിൽക്കണമെന്നും പരസ്പരമുള്ള പോരുകൾ സംസ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും വർഗത്തിന്റെയും ഗോത്രത്തിന്റെയും പേരിലുള്ള ദുരഭിമാനക്കൊലകളും രക്തച്ചൊരിച്ചിലുകളും അവസാനിപ്പിച്ചേ പറ്റൂ എന്നദ്ദേഹം ശക്തമായി ഉപദേശിച്ചു. സ്വന്തം ഗോത്രമായ ഖുറൈശികളിൽ പെട്ട ഇബ്‌നു അബീറബീഅ ഇബ്‌നു ഹാരിസിന്റെ പേരിൽ നിലനിന്നിരുന്ന രക്തപ്പകയാണ് പ്രവാചകൻ ആദ്യമായി ദുർബലപ്പെടുത്തിയത്. ഇന്ന് ലോകത്ത് നടക്കുന്ന വംശീയവും രാഷ്ട്രീയവുമായ വൈരങ്ങളുടെയും കൊലപാതകങ്ങളുടെയും അന്തർധാരയെയാണ് പ്രവാചകൻ ഇവിടെ നിരോധിച്ചത്.
ലോകത്തെ എക്കാലത്തെയും സാമ്പത്തിക ചൂഷണങ്ങളുടെ ഉപകരണമായി വൻകിടക്കാർ ഉപയോഗിച്ചു വന്നത് പലിശയെയാണ്. അറഫാ പ്രസംഗത്തിലൂടെ പ്രവാചകൻ പലിശയെ ചവിട്ടി മെതിച്ചു. സമൂഹത്തിൽ സാമ്പത്തികമായ അസന്തുലിതത്വം ഇല്ലായ്മ ചെയ്യണമെങ്കിൽ ചൂഷണ മുക്തമായ ധനവിതരണ സമ്പ്രദായങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. പലിശയ്ക്ക് പകരം ദാനധർമ്മങ്ങളെ അദ്ദേഹം നിർബന്ധമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ധനികർക്കിടയിൽ മാത്രം ക്രയവിക്രയം ചെയ്യുന്ന ഒരു വസ്തുവായി സമ്പത്ത് മാറരുതെന്ന് ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഉപദേശിച്ചു. പലിശയെയും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ അദ്ദേഹം ഉൾപ്പെടുത്തി. സ്വന്തം പിതൃവ്യനായ അബ്ബാസിന് ലഭിക്കേണ്ടിയിരുന്ന പലിശയെ ഉപേക്ഷിച്ചുകൊണ്ട് സ്വകുടുംബത്തിൽ അത് നടപ്പാക്കിയാതായി അറഫയിൽ അദ്ദേഹം പ്രഖ്യാപിച്ചു.
തുടർന്നദ്ദേഹം ഊന്നിപ്പറഞ്ഞത് സ്ത്രീകളുടെ അവകാശത്തെ കുറിച്ചായിരുന്നു. പുരുഷന് സ്ത്രീക്കു മേൽ അവകാശമുള്ളതുപോലെ സ്ത്രീക്ക് പുരുഷന്റെ മേലും അവകാശമുണ്ട് എന്ന പ്രഖ്യാപനം ആ കാലഘട്ടത്തിലെ ജനങ്ങൾക്ക് പുതുമയുള്ളതായിരുന്നു. സ്ത്രീകളെ അടിമകളെ പോലെ കണ്ടിരുന്ന ആ ജനത അവരെ കേവലം ഭോഗവസ്തുക്കളും ചൂഷണോപാധികളുമായിട്ടായിരുന്നു കരുതിയിരുന്നത്. പിറന്നുവീഴുന്നത് പെൺകുഞ്ഞാണെങ്കിൽ ജീവിക്കാനുള്ള അവകാശം പോലുമില്ലെന്ന് കരുതിയിരുന്ന പുരുഷ മേധാവിത്വത്തിന്റെ ഭീകരമായ സാഹചര്യമായിരുന്നു അന്ന് മക്കയിലുണ്ടായിരുന്നത്. ജീവനോടെ അവർ പെൺകുട്ടികളെ കുഴിച്ചുമൂടി. വിധവകളെ അവർ ശകുനപ്പിഴകളായി കണ്ടു. ആർത്തവകാരികളെ വീട്ടിനകത്ത് പോലും പാർപ്പിക്കാൻ പാടില്ലെന്ന് അവർ നിയമമുണ്ടാക്കി. ഒരു പുരുഷന് എത്ര വേണമെങ്കിലും സ്ത്രീകളെ ഭാര്യമാരായും വെപ്പാട്ടികളായും വെക്കാമെന്നു അവർ കരുതി. സ്ത്രീ സൗന്ദര്യത്തെ അവർ അവരുടെ സുഖലോലുപതക്കായി ഉപയോഗിച്ചു. ഇവിടെയാണ് സ്ത്രീ ആദരിക്കപ്പെടേണ്ടവളാണെന്ന പ്രവാചകന്റെ പ്രഖ്യാപനമുണ്ടാവുന്നത്. സ്വന്തം ഭാര്യയെ ഇണയായി കാണാനുള്ള സൗമനസ്യം പുരുഷനുണ്ടാവണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഭരിക്കപ്പെടേണ്ടവൾ എന്നതിനേക്കാൾ ഒരുപാട് അവകാശങ്ങളും അധികാരങ്ങളുമുള്ള കേന്ദ്രമായി സ്ത്രീയെ പുരുഷന്റെ ഇണയും തുണയുമായി നിശ്ചയിച്ചു. ജീവിതായോധനത്തിന്റെ ഉത്തരവാദിത്തം പുരുഷനാണെന്ന് പ്രഖ്യാപിച്ചു. സ്ത്രീയിലെയും പരുഷനിലെയും വൈരുധ്യത്തെ കാണുന്നതിന് പകരം അവരിലെ പാരസ്പര്യത്തെ ഉൾക്കൊള്ളാനും പരസ്പരപൂരകമായി അവരെ കാണാനും അദ്ദേഹം പഠിപ്പിച്ചു.
സ്വന്തം ദേശത്തിന്റെ അതിരുകൾക്കപ്പുറമുള്ളവരെ മനുഷ്യരായി കാണാൻ പോലും സാധിക്കാത്ത വിധത്തിലുള്ള സങ്കുചിതവും കപടവുമായ ദേശീയതകൾ ലോകത്തെ അടക്കിവാണുകൊണ്ടിരിക്കുമ്പോൾ വിശാലമായ മാനവികതയായിരിക്കണം ദേശീയതയുടെ അടിസ്ഥാന ഘടകമായി പ്രവർത്തിക്കേണ്ടതെന്ന പ്രവാചക കാഴ്ചപ്പാടുകൾ പ്രസക്തമാവുന്നു. മണ്ണിനേക്കാൾ പ്രധാനം മണ്ണിൽ ജീവിക്കുന്ന ജനതയാണെന്ന തിരിച്ചറിവ് ആധുനിക സമൂഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നു. പിറന്ന നാട്ടിൽ പോലും ജീവിക്കാൻ അവകാശമില്ലാതെ അഭയാർഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നെട്ടോട്ടമോടേണ്ടി വരുന്ന ജനതയുടെ എണ്ണം വർധിക്കുകയാണ്. പൗരത്വ നിഷേധം അടിച്ചേൽപിക്കപ്പെടുകയും സ്വാതന്ത്ര്യത്തിന് വിലങ്ങുകൾ തീർക്കുകയും ചെയ്യുന്ന പ്രവണതകൾ വർധിച്ചുകൊണ്ടിരിക്കുന്നു. ഫലസ്തീനും സിറിയയും മ്യാന്മറും ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. ഇന്ത്യയിൽ അന്യമത ദ്വേഷത്തിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു. ഒരു മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാനാവകാശങ്ങൾ ഭരണാധികാരികളുടെ കാലിൻചുവട്ടിൽ ഞെരിഞ്ഞമരുകയാണ്. ഇബ്രാഹിം നബിയുടെ തുടങ്ങി മുഹമ്മദ് നബിയുടെ പരിസമാപ്തി കുറിച്ച മനുഷ്യാവകാശങ്ങളുടെ വിളംബരങ്ങൾ ലോകം കാതോർക്കട്ടെ. അന്യൂനവും അനുപമവുമായ മാനവിക സന്ദേശങ്ങൾ അറഫയിൽ ഉയരുമ്പോൾ ദിഗന്തങ്ങൾ മുഴങ്ങുമാറ് ലോകത്തിന്റെ സകല കോണുകളിലും അതിന്റെ പ്രതിധ്വനികൾ പ്രകമ്പനം കൊള്ളട്ടെ.
പ്രിയപ്പെട്ട ഹാജിമാരെ, നമിറയിലെ പ്രസംഗം കഴിഞ്ഞു ദുഹ്‌റും അസ്‌റും നമസ്‌കരിച്ച് നിങ്ങൾ അറഫയിലിരുന്ന് സൂര്യാസ്തമയം വരെ പ്രപഞ്ചനാഥനോട് പ്രാർത്ഥിക്കുന്ന സന്ദർഭമാണ്. ലോകത്ത് സമാധാനം ഉണ്ടാവാനും മാനവികതയിൽ അധിഷ്ഠിതമായ നവ ലോകക്രമം ഉണ്ടായിത്തീരാനും നിങ്ങൾ പ്രാർത്ഥിക്കുക. പ്രളയവും ഉരുൾപൊട്ടലുകളുമായി ദുരന്തങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കേരളീയ ജനതയ്ക്ക് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കുക. അറഫയും കഴിഞ്ഞ് മുസ്ദലിഫയും താണ്ടി ജംറകളിലെ ഏറുകളും ത്വവാഫും ബലിയും നിർവഹിച്ച് നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മിനായിൽ പ്രാർത്ഥനാനിരതരായി കഴിഞ്ഞുകൂടി പരിശുദ്ധരായി തിരിച്ചുവരാൻ സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.