Sorry, you need to enable JavaScript to visit this website.

സുകുമാരക്കുറുപ്പിന്റെ രഹസ്യങ്ങളറിയാം; പക്ഷേ എഡിറ്റർ പരിഗണിച്ചില്ല -ഏഴാച്ചേരി 

കോട്ടയം - എക്‌സ്‌ക്ലൂസീവ് വാർത്തകളുടെ ശവപ്പറമ്പാണ് തന്റെ മനസ്സെന്ന് കവിയും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റുമായ ഏഴാച്ചേരി രാമചന്ദ്രൻ. 
സുകുമാരക്കുറുപ്പിന്റെ തിരോധാനത്തിന് പിന്നിലെ ചില രഹസ്യങ്ങളും പെരുമൺ ദുരന്തത്തിലേക്ക് നയിച്ച കാരണവും അറിയാം. അന്വേഷിച്ച് ബോധ്യപ്പെട്ട് തയാറാക്കിയ പല വാർത്തകളും എഡിറ്റിംഗിൽ വെട്ടിമാറ്റിയപ്പോൾ വിഷമം തോന്നിയിട്ടുണ്ട്.
സർഗാത്മകതയുളള പത്രപ്രവർത്തകർ പലപ്പോഴും തൊഴിൽപരമായി ഏറെ പ്രതിസന്ധിയും പ്രതിബന്ധവും നേരിടുന്ന സാഹചര്യമാണ് കാണുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയും പ്രസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച പത്രപ്രവർത്തനവും സാഹിത്യ രചനയും എന്ന സംവാദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പത്രപ്രവർത്തനവും സാഹിത്യ രചനയും ഒരുമിച്ചു കൊണ്ടു പോവുക വളരെ ബുദ്ധിമുട്ടാണെന്ന് തനിക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 
രണ്ടും തമ്മിൽ പൊരുത്തപ്പെടില്ല. പലപ്പോഴും ആത്മസംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടതോടെയാണ് കവിതയിലേക്ക് മാത്രമായി താൻ തിരിഞ്ഞത്. പല പ്രശസ്ത എഴുത്തുകാരും മുൻപ് പത്രപ്രവർത്തകരായിരുന്നു. 
എം.ടി വാസുദേവൻ നായർ പോലും പത്രപ്രവർത്തന രംഗത്തുനിന്നും സാഹിത്യ രചനയിലേക്ക് തിരിഞ്ഞതുകൊണ്ടാണ് പ്രശസ്തനായിത്തീർന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 
സുകുമാരക്കുറുപ്പിനെ നേരിട്ട് കണ്ട മാധ്യമ പ്രവർത്തകനാണ്. സംഭവത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ രാത്രി ബൈക്കിലാണ് കുറുപ്പിനെ കണ്ടത്. ഇക്കാര്യം അപ്പോൾ തന്നെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചു പറഞ്ഞു. പക്ഷേ പിടികൂടിയില്ല. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കാറിലാണ് അയാൾ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നത് -ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. 
ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അംഗങ്ങളായ ഡോ. കായംകുളം യൂനുസ്. ഡോക്ടർ അജയപുരം ജ്യോതിഷ് കുമാർ, പ്രസ് ക്ലബ് സെക്രട്ടറി എസ് സനിൽ കുമാർ, ഡോ.പോൾ മണലിൽ, തേക്കിൻകാട് ജോസഫ്, ജി ആർ ഇന്ദുഗോപൻ എന്നിവർ പ്രസംഗിച്ചു.


 

Latest News