മുന്നറിയിപ്പുമായി ഇസ്‌റാഈലി ഗവേഷകർ
ബംഗളുരു- നാം ഏറ്റവും കൂടുതൽ ജീവിതത്തിൽ ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി ഗവേഷകർ. ഇസ്രാഈലിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഏതു സന്ദേശവും ഹാക്ക് ചെയ്യാനും അയക്കുന്ന ആളെ വരെ മാറ്റിയെടുത്ത് അയക്കാനും സാധിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വ്യക്തികൾക്കും ഗ്രൂപ്പുകളിലെകും അയക്കുന്ന മെസേജുകൾ ഹാക്ക് ചെയ്യാമെന്ന മുന്നറിയിപ്പുമായാണ് സംഘം രംഗത്തെത്തിയത്. ഇസ്രാഈലി സുരക്ഷാ കമ്പനി ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഹാക്ക് ചെയ്യാനുപയോഗിക്കുന്ന ടൂൾ വരെ ഇവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ലാസ് വെഗാസിൽ നടന്ന ബ്ളാക് ഹാറ്റ് സുരക്ഷാ കോൺഫറൻസിലാണ് വാട്ട്‌സാപ്പിനെ സുരക്ഷിതത്വം ചോദ്യം ചെയ്‌തു ഇവർ രംഗത്തെത്തിയത്. കഴിഞ്ഞ വർഷം തന്നെ ഇത്തരമൊരു മുന്നറിയിപ്പ് വാട്ട്‌സാപ്പിന് ലഭിച്ചിരുന്നെങ്കിലും ഇപ്പോഴും ഇതിൽ യാതൊരു സുരക്ഷിതത്വവും നൽകാൻ കമ്പനിക്ക് ആയിട്ടില്ലെന്നതാണ് സംഘം വ്യക്തമാക്കുന്നത്. ഗ്രൂപ്പ് ചാറ്റിൽ കയറാതെ തന്നെ ഗ്രൂപ്പിൽ സന്ദേശം അയക്കുന്ന വ്യക്തിയുടെ സന്ദേശം ഹാക്ക് ചെയ്‌തു അയക്കാനും സാധിക്കുമെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
" റിവേഴ്സ് എഞ്ചിനീയറിംഗ് വാട്ട്‌സ്ആപ്പ് എൻക്രിപ്ഷൻ" എന്ന ലേബലിൽ നടന്ന പരിപാടിയിലാണ് വാട്ട്‌സാപ്പ് സുരക്ഷിതത്വം ചോദ്യം ചെയ്‌ത് സുരക്ഷാ ഗവേഷകൻ റൊമാൻ സൈക്കിൻ, തലവൻ ഓഡഡ് വനുനു എന്നിവർ രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ഇവർക്കൊപ്പം ദികലാ ബർദ എന്നിവരും ചേർന്ന് വാട്ട്‌സാപ്പിന്റെ മെസേജ് എൻസ്‌ക്രിപ്‌ഷൻ വിശ്വനീയമല്ലെന്ന് വ്യക്തമാക്കിയിരുന്നു. എൻസ്‌ക്രിപ്‌ഷൻ കോഡ് ഡാറ്റ ഇവർ ഡീക്രിപ്റ്റ് ചെയ്‌തു കാണിച്ചിരുന്നു. ഇത്തരത്തിൽ മെസേജുകൾ തകർക്കാൻ കഴിയുന്ന മൂന്ന് മോഡുകളാണ് സംഘം വ്യക്തമാക്കിയത്. എന്നാൽ, ഇത് വരെയായിട്ട് ഇതിൽ ഒരു അറ്റാക് സംവിധാനത്തെ മറികടക്കാൻ മാത്രമേ വാട്ട്‌സാപ്പിന് ആയിട്ടുള്ളൂ. എന്നാൽ ഒരു വർഷം മുൻപ് ഈ സംഘം നൽകിയ മുന്നറിയിപ്പുകൾ തങ്ങൾ സസൂക്ഷമം പരിശോധിച്ചെന്നും സുരക്ഷയിൽ ദുർബലതയുണ്ടെന്ന് ശരിയല്ലെന്നുമാണ് വാട്ട്‌സാപ്പിന്റെ വാദം.