സ്വര്‍ണത്തിന് പൊള്ളുന്ന വില, ദുബായില്‍ ഗ്രാമിന് 171.50 ദിര്‍ഹം

ദുബായ്- പൊള്ളുന്ന വിലയില്‍ സ്വര്‍ണം. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് റീട്ടെയ്ല്‍ വിപണയില്‍ സ്വര്‍ണത്തിന് ഇന്നലെ ഈടാക്കിയത്. 22 കാരറ്റ് സ്വര്‍ണത്തിന് 171.50 ദിര്‍ഹമാണ് ദുബായ് ജ്വല്ലറികളില്‍ ഇന്നലെ ഈടാക്കിയത്. 24 കാരറ്റിന് 182.50 ദിര്‍ഹം. ഇന്നലെ മാത്രം ഗ്രാമിന് 1.50 ദിര്‍ഹമാണ് കയറിയത്.
ആഗോളതലത്തില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് കാരണം. ഓഗസ്റ്റ് ആദ്യം വില കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ വിപണിയില്‍നിന്ന് മാറിത്തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ ഗ്രാമിന് ഒമ്പത് ദിര്‍ഹമാണ് വര്‍ധിച്ചത്.
അഞ്ച് ശതമാനം വാറ്റ് അടക്കം 22 കാരറ്റ് സ്വര്‍ണത്തിന് ഉപഭോക്താക്കള്‍ 180 ദിര്‍ഹം നല്‍കേണ്ടിവന്നു. പണിക്കൂലിയും മറ്റ് നിരക്കുകളും കൂട്ടാതെയാണിത്.
വില ഇനിയും കൂടുകയാണെങ്കില്‍ ഉപഭോക്താക്കള്‍ വിപണിയില്‍നിന്ന് പൂര്‍ണമായും അകലുമെന്ന പേടിയിലാണ് ആഭരണ വ്യാപാരികള്‍.

 

Latest News