റിയാദ് - സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്കുള്ളിൽ നടത്തിയ വിശദമായ ചർച്ചകളുടെ ഫലമാണ് അൽഹുദൈദയിൽ യു.എ.ഇ സൈനികരുടെ പുനർവിന്യാസമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. യെമനിൽ ഭാവിയിൽ സ്വീകരിക്കേണ്ട തന്ത്രത്തെ കുറിച്ച് സൗദി അറേബ്യയുമായി യു.എ.ഇ ധാരണയിലെത്തിയിട്ടുണ്ട്. സൗദി-യു.എ.ഇ സഖ്യത്തിൽ വിള്ളലുണ്ടാക്കുന്നതിനുള്ള ഖത്തറിന്റെ വിഫല ശ്രമങ്ങളിലേക്ക് വെളിച്ചം വീശുന്ന സൗദി മാധ്യമ പ്രവർത്തകൻ അബ്ദുറഹ്മാൻ അൽറാശിദിന്റെ കോളം ഏറെ പ്രധാനമാണ്.
സൗദി-യു.എ.ഇ സഖ്യത്തിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള ശ്രമങ്ങളിൽ ഖത്തർ ഒരിക്കലും വിജയിക്കില്ല. യെമൻ പ്രശ്‌നത്തിൽ യു.എ.ഇ നിലപാട് ഉറച്ചതാണ്. സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ഏകോപനം ഏറ്റവും മികച്ച നിലയിലാണ്. ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതിന് പകരം സംഘർഷം പരിഹരിക്കുന്നതിന് ശ്രമിക്കുന്നതാണ് ഖത്തറിന് നല്ലത്. പതിവ് യോഗങ്ങൾ പെരുപ്പിച്ചുകാട്ടി കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതിനാണ് ഖത്തർ ശ്രമിക്കുന്നത്.
ഗൾഫ് പ്രതിസന്ധി ഖത്തറിന്റെ വിദേശ നയങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ല. മറിച്ച്, അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഖത്തർ ഇടപെടലുകളും താൽപര്യങ്ങൾക്ക് കോട്ടങ്ങൾ തട്ടിക്കുന്നതുമാണ് പ്രതിസന്ധിയുടെ കാതൽ. അയൽ രാജ്യങ്ങളിൽ സുരക്ഷാ ഭദ്രത തകർക്കുന്നതിന് ഖത്തർ സാമ്പത്തിക സഹായങ്ങൾ നൽകുകയാണ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ ഖത്തർ അനുദിനം ആവർത്തിക്കുകയാണ്. സൗദി-യു.എ.ഇ പങ്കാളിത്തം അതിശക്തമായി എന്നും നിലനിൽക്കും. ഇറാൻ പ്രശ്‌നത്തിൽ ഏറ്റുമുട്ടൽ ഒഴിവാക്കി രാഷ്ട്രീയ പരിഹാരത്തിന് മുൻഗണന നൽകണമെന്നതാണ് സൗദി അറേബ്യയുടെയും യു.എ.ഇയുടെയും നിലപാടെന്നും ഡോ. അൻവർ ഗർഗാശ് പറഞ്ഞു.