കൊച്ചി- സിന്തറ്റിക് ലഹരിയായ എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി ഐ.ടി. പ്രഫഷണലിനെ പോലീസ് പിടികൂടി. പെരുമ്പാവൂർ കൂവപ്പടി സ്വദേശി അനന്തപുരത്തിൽ വിഷ്ണു (29) നെയാണ് കളമശ്ശേരി ഭാഗത്ത്‌നിന്ന് എൽ.എസ്.ഡി സ്റ്റാമ്പുമായി പോലിസ് പിടികൂടിയത്. ഗോവ, ബംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് ശൃംഖലയുടെ കണ്ണിയാണ് ഇയാളെന്ന് ചോദ്യം ചെയ്യൽ വഴി വ്യക്തമായതായി പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ പെൺ സുഹൃത്തിനെയും, ഇവരെ കച്ചവടത്തിന് സഹായിക്കുന്ന ട്രാൻസ്ജെൻഡേഴ്സിനേയും കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കേസിന് പിന്നിലുള്ള എല്ലാവരെയും പിടികൂടുമെന്ന് എറണാകുളം ഡി.സി.പി പൂങ്കുഴലി അറിയിച്ചു. നെട്ടൂരിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് ലഹരി സംഘങ്ങളെ അമർച്ച ചെയ്യുവാൻ കൊച്ചി സിറ്റി കമ്മിഷണറുടെ മേൽനോട്ടത്തിൽ തുടങ്ങിയ പ്രത്യേക ഓപ്പറേഷനിലാണ് വിഷ്ണു പിടിയിലായത്. ഡി.സി.പി പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ എ.സി.പി.രാജേഷിന്റെ നേതൃത്വത്തിൽ ഷാഡോ എസ്.ഐ ജോസഫ് സാജനും കളമശ്ശേരി എസ്.ഐ അമൃതരംഗനും സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.