ദുബായ് - മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയും കോഴിക്കോട് മുഖ്യകേന്ദ്രമായി ഈയിടെ തുടങ്ങിയ തത്സമയം പത്രവും സംയുക്തമായി തയ്യാറാക്കുന്ന ബിസിനസ് സംരംഭത്തിനെതിരെ മുസ്ലിം ലീഗിൽ വിവാദം കനക്കുന്നു. ദുബായിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മിഡിൽ ഈസ്റ്റ് ചന്ദ്രികയും കേരളത്തിൽനിന്നുള്ള തത്സമയം പത്രവും സംയുക്തമായുള്ള ബിസിനസ് സംരംഭത്തിനെതിരെയാണ് വിവാദം ഉയർന്നത്. യു.എ.ഇയിലെ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി) മിഡിലീസ്റ്റ് ചന്ദ്രികയും തത്സമയവും ചേർന്നുള്ള ബിസിനസ് സംരംഭമാണ് ആരംഭിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച നോട്ടീസിലുണ്ടായിരുന്നത്. പത്രങ്ങളുടെ പരസ്യവരുമാനം കൂട്ടുന്നതിന് വേണ്ടിയുള്ള സംയുക്ത സംരംഭം ലക്ഷ്യമിട്ടുള്ള സംരംഭത്തിന്റെ ആദ്യ ആലോചനായോഗം ഇക്കഴിഞ്ഞ ജൂലൈ എട്ടിന് കോഴിക്കോട്ടെ ഹോട്ടലിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നിരിക്കുന്നത്. മുസ്ലിം ലീഗിന്റെയോ പത്രത്തിന്റെ മാനേജ്‌മെന്റിന്റെയോ അനുമതിയില്ലാതെയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് വിമർശനം. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയോ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോ ഇത് സംബന്ധിച്ച ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും എന്നാൽ കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള ചിലരാണ് ഇതിന് പിന്നിലെന്നുമാണ് വിമർശനം ഉന്നയിക്കുന്നവർ വാദിക്കുന്നത്. തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലും വലിയ വിമർശനമാണ് നടക്കുന്നത്.
കോഴിക്കോട് നടന്ന യോഗത്തിൽ മിഡിലീസ്റ്റ് ചന്ദ്രികക്ക് വേണ്ടി വ്യവസായ പ്രമുഖനും കെ.എം.സി.സി നേതാവുമായ ഇബ്രാഹീം എളേറ്റിലും തത്സമയത്തിന് വേണ്ടി ചീഫ് എഡിറ്റർ ടി.പി ചെറൂപ്പയുമാണ് പങ്കെടുത്തിരുന്നത്. പത്രത്തിന്റെ പരസ്യവരുമാനം മാതൃസ്ഥാപനമായ ചന്ദ്രികയിൽനിന്ന് പൂർണ്ണമായും ഇല്ലാതാക്കാനാണ് പുതിയ നീക്കമെന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആരോപണം. മഡിലീസ്റ്റ് ചന്ദ്രികയെ പൂർണ്ണമായും വരുതിയിലാക്കാനുള്ള നീക്കമാണ് ദുബായ് കേന്ദ്രീകരിച്ച് നടക്കുന്നതെന്നാണ് ഇവർ പറയുന്നത്.
'