Sorry, you need to enable JavaScript to visit this website.

സിദ്ദു തുടരേണ്ടതില്ല, രാജിക്കത്ത് ഗവർണർക്ക് കൈമാറി

ന്യൂദൽഹി- കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന്റെ രാജി അംഗീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സിദ്ദുവിന്റെ രാജി മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. ജൂലൈ 14 നാണ് മന്ത്രിസ്ഥാനത്ത്‌നിന്ന് സിദ്ദു രാജിവെച്ചത്. മന്ത്രിസഭാ അഴിച്ചുപണിയിൽ സിദ്ദുവിന് പ്രധാന വകുപ്പുകൾ നഷ്ടമായിരുന്നു. തദ്ദേശ ഭരണ വകുപ്പിന് പകരം വൈദ്യുത പാരമ്പര്യേതര ഊർജ വകുപ്പാണ് നൽകിയത്. സിദ്ദു കൈകാര്യം ചെയ്തിരുന്ന ടൂറിസം ഉൾപ്പെടെയുള്ള വകുപ്പുകൾ അമരീന്ദർ സിങ് ഏറ്റെടുത്തിരുന്നു. നേരത്തെ സിദ്ദുവിന്റെ ഭാര്യക്ക് അമൃതസറിൽ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലൂടെയാണ് സിദ്ദുവും അമരീന്ദർ സിങും തമ്മിലുളള പ്രശ്‌നം പരസ്യമാവുന്നത്.
തന്നെ സ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാവാൻ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞിരുന്നു. സിദ്ദു തനിക്കെതിരെ നടത്തിയ പരോക്ഷ പരാമർശങ്ങൾക്കുള്ള മറുപടിയിട്ടായിരുന്നു അമരീന്ദർ സിങ് സിദ്ദുവിനെ കടന്നാക്രമിച്ചത്.

'സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. എല്ലാവർക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാവാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ സിദ്ദുവിന് തന്നെ മാറ്റി മുഖ്യമന്ത്രിയാവാൻ ആഗ്രഹമുണ്ടായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യമാണ്' എന്നായിരുന്നു അമരീന്ദർ സിങ് പറഞ്ഞത്.
 

Latest News