Sorry, you need to enable JavaScript to visit this website.

മേയിൽ സൗദിയുടെ  എണ്ണ കയറ്റുമതി കുറഞ്ഞു

റിയാദ് - മേയിൽ സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 69.4 ലക്ഷം ബാരലായി കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിൽ പ്രതിദിന എണ്ണ കയറ്റുമതി 71.8 ലക്ഷം ബാരലായിരുന്നു. എണ്ണയുൽപാദനം കുറക്കുന്നതിന് ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് സൗദി അറേബ്യ എണ്ണ കയറ്റുമതി കുറച്ചത്. പ്രതിദിന ഉൽപാദനത്തിൽ 18 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്തുന്നതിനാണ് ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള ഉൽപാദകരും ധാരണയിലെത്തിയിരിക്കുന്നത്. ഉൽപാദനം കുറക്കുന്നതിനുള്ള കരാർ അടുത്ത വർഷം ആദ്യ പാദം വരെ ദീർഘിപ്പിച്ചിട്ടുണ്ട്. 
ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദകരും തമ്മിലുണ്ടാക്കിയ ധാരണാപ്രകാരമുള്ള തോതിൽ റഷ്യ ഉൽപാദനം ക്രമീകരിച്ചതായി റഷ്യൻ ഊർജ മന്ത്രി അലക്‌സാണ്ടർ നൊവാക് പറഞ്ഞു. ജൂലൈ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ എണ്ണ ഉൽപാദനത്തിൽ റഷ്യ വർധനവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. ക്രൂഡ് ഓയിലിൽ ഓർഗാനിക് ക്ലോറൈഡിന്റെ ഉയർന്ന സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മൂന്നു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് ജൂലൈ ആദ്യത്തിൽ റഷ്യ ഉൽപാദനം കുറച്ചിരുന്നു. പ്രതിദിന ഉൽപാദനത്തിൽ 2,28,000 ബാരലിന്റെ കുറവ് റഷ്യ വരുത്തിയിട്ടുണ്ട്. 2018 ഒക്‌ടോബറിൽ പ്രതിദിനം 11.41 ദശലക്ഷം ബാരൽ തോതിലായിരുന്നു റഷ്യയുടെ ഉൽപാദനം. ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദകരും തമ്മിൽ ഉൽപാദനം കുറക്കുന്നതിനുണ്ടാക്കിയ കരാർ പ്രകാരം റഷ്യയുടെ പ്രതിദിന ഉൽപാദന ക്വാട്ട 11.17 ദശലക്ഷം ബാരൽ മുതൽ 11.18 ദശലക്ഷം ബാരൽ വരെയാണ്. ജൂലൈ ആദ്യത്തിൽ റഷ്യയുടെ പ്രതിദിന എണ്ണയുൽപാദനം 10.79 ദശലക്ഷം ബാരലായി കുറഞ്ഞു. 

 

Latest News