Sorry, you need to enable JavaScript to visit this website.

1,85,000 ഹാജിമാർക്ക് മശാഇർ മെട്രോയിൽ യാത്രാ സൗകര്യം

മക്ക - ഈ വർഷം സൗദി അറേബ്യക്കകത്തുനിന്നുള്ള 1,85,000 ഹാജിമാർക്ക് മശാഇർ മെട്രോയിൽ യാത്രാ സൗകര്യം ലഭിക്കുമെന്ന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി ചെയർമാൻ അബ്ദുറഹ്മാൻ അൽഹഖ്ബാനി അറിയിച്ചു. 
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും സംയോജനത്തോടെയും പങ്കാളിത്തത്തോടെയും പ്രവർത്തിക്കുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി പ്രത്യേകം ആഗ്രഹിക്കുന്നു. 
സൗദി അറേബ്യക്കകത്തുനിന്ന് ഈ വർഷം 2,30,000 പേർക്കാണ് ഹജിന് അവസരം ലഭിക്കുക. ഇവർക്ക് ഇരുനൂറോളം സർവീസ് കമ്പനികളും സ്ഥാപനങ്ങളും സേവനങ്ങൾ നൽകുന്നു. 
ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മിനായിൽ 240 തമ്പുകളാണ് ഹജ്, ഉംറ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. 
ഇതിൽ 190 എണ്ണം അൽദിയാഫ വിഭാഗത്തിലെ തീർഥാടകർക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ട്. 
50 തമ്പുകൾ ഇക്കോണമി-1 വിഭാഗത്തിലെ തീർഥാടകർക്കു വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഇക്കോണമി-2 വിഭാഗത്തിലെ തീർഥാടകർക്ക് മിനായിൽ തമ്പുകളിൽ താമസം ലഭിക്കില്ല. പകരം അസീസിയയിലെയും മിനായ്ക്കു സമീപമുള്ള മറ്റു പ്രദേശങ്ങളിലെയും ഹോട്ടലുകളിലും കെട്ടിടങ്ങളിലുമാണ് ഇവർക്ക് താമസസൗകര്യം ഒരുക്കുക. 
ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി ഈ വർഷം 100 സീസൺ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പതിനാലു ഏകോപന സേവനങ്ങൾ നൽകുന്നതിന് യൂനിവേഴ്‌സിറ്റി വിദ്യാർഥികളെയാണ് സമിതി റിക്രൂട്ട് ചെയ്തിരിക്കുന്നതെന്നും അബ്ദുറഹ്മാൻ അൽഹഖ്ബാനി പറഞ്ഞു.

 

Latest News