ദമാം- എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് വിമാനം കാത്തിരിക്കുകയാിരുന്ന മുസ്്‌ലിം ലീഗ് നേതാവ് വിമാനതാവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. കതിരൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.സി.കെ ഖാലിദാ(70)ണ് ദമാം എയർപോർട്ടിൽ മരിച്ചത്. ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് തലശ്ശേരി മണ്ഡലം പ്രവർത്തക സമിതി അംഗവും കതിരൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ എം സി കെ ഖാലിദ് പൊന്ന്യം സ്രാമ്പി മസ്ജിദ് പുനരുദ്ധാരണ പ്രവർത്തനവുമായി ബന്ധപ്പെട്ടു സൗദിയിലേത്തിയതായിരുന്നു. രണ്ടു ദിവസം മുൻപ് ദമാമിൽ വെച്ച് നെഞ്ചു വേദന വന്നത് കാരണം പ്രാഥമിക ചികിത്സക്ക് ശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ പോകുന്നതിനായി ദമാം എയർപോർട്ടിൽ എത്തിയതായിരുന്നു. എമിഗ്രേഷൻ കഴിഞ്ഞ ശേഷം ആയിരുന്നു മരണം സംഭവിച്ചത്. മയ്യിത്ത് ഖത്തീഫ് ആശുപത്രിയിലേക്ക് മാറ്റി. മയ്യിത്ത് ഇവിടെ തന്നെ മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവർത്തകരായ നൂർ മുഹമ്മദ് കതിരൂർ, നാസ് വക്കം എന്നിവരുടെ നേതൃത്വത്തിൽ ദമാം കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ദീനീ സേവകനും സമുദായ സ്‌നേഹിയുമായ എം സി കെ ഖാലിദ് സാഹിബിന്റെ ആകസ്മിക ദേഹവിയോഗം അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവരെയും അതീവ ദു:ഖത്തിലാഴ്ത്തി. സേവനരംഗത്ത് സജീവമായിരുന്ന അദ്ദേഹം തലശ്ശേരി, പൊന്ന്യം, കതിരൂർ എന്നീ പ്രദേശങ്ങളിലെ ദീനി സംഘടനകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. തലശ്ശേരി മേഖല സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷൻ, പൊന്ന്യം ജുമുഅത്ത് പളളി, മദ്രസ, പഞ്ചായത്ത് മുസ്്‌ലിം ലീഗ് എന്നിവയുടെയൊക്കെ ചാലക ശക്തിയായിരുന്നു മീത്തല ചെങ്ങളത്തിൽ കെലോത് ഖാലിദ് എന്ന എം.സി.കെ.