ആന്ധ്ര ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹങ്ങള്‍; നിധിവേട്ടക്കാരുടെ നരബലിയെന്ന് സംശയം

അനന്തപുര്‍- ആന്ധ്രപ്രദേശിലെ ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവം നരബലിയാണെന്ന് സംശയം. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് ഉള്‍ഭാഗംരക്തം തളിച്ച നിലയിലാണ്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് പോലീസില്‍ വിവരം അറിയിച്ചത്.
നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്.
ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തംതളിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.

 

Latest News