തമിഴ്‌നാട്ടില്‍ വ്യാപക എന്‍.ഐ.എ റെയ്ഡ് 

ചെന്നൈ- തമിഴ്‌നാട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. ചെന്നൈയിലും നാഗപട്ടണത്തുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
രാജ്യത്ത് ഇസ്‌ലാമിക ഭരണം കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെ ആക്രമണങ്ങള്‍ക്ക് പദ്ധതി ഇടുകയും ഇതിനായി ഫണ്ട് പിരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
ചെന്നൈയിലെ മുഹമ്മദ് ബുഹാരി എന്നയാളുടെ വീട്ടിലും ഓഫീസിലും നാഗപ്പട്ടണത്ത് ഹസന്‍ അലി, മുഹമ്മദ് യൂസഫുദ്ദീന്‍ എന്നിവരുടെ വീടുകളിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ഇവര്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അതിനായി ഫണ്ട് പിരിച്ചിരുന്നതായും കണ്ടെത്തിയെന്ന് എന്‍ഐഎ പറഞ്ഞു. ഇവര്‍ ഐഎസുമായി ബന്ധപ്പെട്ടതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് മൊബൈല്‍ ഫോണ്‍, 15 സിം കാര്‍ഡ്, ഏഴ് മെമ്മറി കാര്‍ഡ്, മൂന്ന് ലാപ്‌ടോപ്, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, ആറ് പെന്‍ഡ്രൈവ്, രണ്ട് ടാബ്ലെറ്റ്‌സ്, മൂന്ന് സി.ഡി കൂടാതെ നിരവധി ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ഇവര്‍ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തെ കുറിച്ചും ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിലെ പ്രതികള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്നതിനെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കും.ശ്രീലങ്കന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. 
പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കറിനെ തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘം അറസ്റ്റ് ചെയ്തിരുന്നു.

Latest News