ജലഗതാഗത വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും ബോട്ട് സർവീസുകൾക്ക് പുറമെ വിനോദ സഞ്ചാരികൾക്ക് അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ വാട്ടർ ടാക്സിയും വരുന്നു. ഓൺലൈൻ ടാക്സികളുടെ മാതൃകയിൽ സഞ്ചാരികൾ നിൽക്കുന്ന കായലോരത്തേക്ക് വരുമെന്നതാണ് വാട്ടർ ടാക്സിയുടെ പ്രത്യേകത.
നാല് വാട്ടർ ടാക്സികളുടെ നിർമാണത്തിനാണ് ജലഗതാഗത വകുപ്പ് കരാർ നൽകിയിരുന്നത്. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. ഇതിലൊന്ന് ആലപ്പുഴയിലും രണ്ടാമത്തേത്ത് എറണാകുളത്തുമാകും സർവീസ് നടത്തുക. കൊല്ലത്തെത്താൻ പോകുന്നത് നിർമാണം പുരോഗമിക്കുന്ന മറ്റു രണ്ട് വാട്ടർ ടാക്സികളിലൊന്നാണ്.
ജലഗതഗാത വകുപ്പിന്റെ സീ അഷ്ടമുടി ബോട്ട് കൊല്ലത്തേക്ക് എത്തുന്നതിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ബോട്ടിന്റെ കരയിൽ വെച്ചുള്ള നിർമാണം പൂർത്തിയായിട്ടുണ്ട്. എൻജിനും ഘടിപ്പിച്ചു കഴിഞ്ഞു. ഉപരിഘടനയുടെ നിർമാണമാണ് അവശേഷിക്കുന്നത്. സുരക്ഷിതത്വം സംബന്ധിച്ച് തുറമുഖ വകുപ്പിന്റെ നീറ്റിലിറക്കിയുള്ള പരിശോധന കൂടി ബാക്കിയുണ്ട്. രണ്ട് മാസത്തിനുള്ളിൽ ബോട്ട് കൊല്ലത്തെത്തും. സ്റ്റീൽ കൊണ്ടുള്ള ഈ ഡബിൾ ഡക്കർ ബോട്ടിൽ 90 യാത്രക്കാർക്ക് ഇരിക്കാം. അഷ്ടമുടിക്കായലിന്റെ തീരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്.
ടാക്സികളിൽ രണ്ടെണ്ണത്തിന്റെ നിർമാണം നടക്കുന്നതേയുള്ളൂ. സീ അഷ്ടമുടി ബോട്ടിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. മൂന്ന് മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.