സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയത് ജി.സി.സിക്ക് ഗുണകരം

അബുദാബി- സ്വര്‍ണത്തിന്റെയും മറ്റ് അമൂല്യ ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ ഉയര്‍ത്തിയതോടെ നാട്ടില്‍ സ്വര്‍ണവില ഉയരുമെങ്കിലും ജി.സി.സിയിലെ സ്വര്‍ണ വിപണിക്ക് ഇത് സഹായകമാവുമെന്ന് വ്യാപാരമേഖല. പത്തില്‍നിന്ന് പന്ത്രണ്ട് ശതമാനമായാണ് കസ്റ്റംസ് തീരുവ ഉയര്‍ത്തിയത്.
നേരത്തെ തന്നെ ഉയര്‍ന്ന നിലയില്‍നില്‍ക്കുന്ന സ്വര്‍ണ വിലയില്‍ കൂടുതല്‍ കയറ്റമാണ് ഇതോടെ ഉണ്ടാകുക. അതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അവധിക്ക് പോകുന്ന പ്രവാസികള്‍ ഇവിടെനിന്ന് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യം കാണിക്കുമെന്നാണ് ജിസിസി സ്വര്‍ണാഭരണ വ്യാപാര മേഖലയുടെ പ്രതീക്ഷ.
രൂപയുടെ വിലയിടിവും അന്താരാഷ്ട്ര വിപണിയിലെ വിലയും മൂലം സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുകയാണെന്ന് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു. അവധിക്കാല സീസണ്‍ ആയതിനാല്‍ ഇത് ഗള്‍ഫ് രാജ്യങ്ങളിലെ മാര്‍ക്കറ്റിന് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണത്തിന് ഇന്ത്യയില്‍ മൂന്നു ശതമാനം ജി.എസ്.ടി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ആഭ്യന്തര സ്വര്‍ണവ്യാപാര മേഖലക്ക് തിരിച്ചടിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു. നിയമവിരുദ്ധ സ്വര്‍ണവ്യാപാരത്തെ ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

 

Latest News