മക്ക- വിശുദ്ധ കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണികൾ പത്തു ദിവസത്തിനകം പൂർത്തിയാകും. അറ്റകുറ്റപ്പണികളുടെ 52 ശതമാനവും പൂർത്തിയായി. അവശേഷിക്കുന്ന ജോലികൾ ദുൽഖഅ്ദ അഞ്ചിന് (ജൂലൈ 8) പൂർത്തിയാകും. വിശുദ്ധ കഅ്ബാലയത്തിന്റെ ഉൾവശത്തെ മാർബിൾ മാറ്റലും മര ഉരുപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണികളും അടക്കമുള്ള ജോലികളാണ് നടത്തുന്നത്.
അറ്റകുറ്റപ്പണികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ വിശുദ്ധ കഅ്ബാലയം സന്ദർശിച്ചു. വിശുദ്ധ കഅ്ബാലയത്തിൽ പതിവ് അറ്റകുറ്റപ്പണി ജോലികൾ നടത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രണ്ടാഴ്ച മുമ്പ് നിർദേശം നൽകുകയായിരുന്നു.
ഹറംകാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസ് ആണ് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ഈ മാസം 17 മുതൽ അറ്റകുറ്റപ്പണികൾ തുടങ്ങി. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായുമാണ് ജോലികൾ നടത്തുന്നത്.