കുവൈത്തിലെ പീഡനത്തില്‍നിന്ന് രക്ഷപ്പെടുത്തി; കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് യുവതി

ഹൈദരാബാദ്- കുവൈത്തിലെ പീഡിനത്തില്‍നിന്ന് രക്ഷപ്പെടുത്തിയതിന് കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ് ഹൈദരബാദ് യുവതി.
ബ്യൂട്ടീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റ് തനിക്ക് കുവൈത്ത് വിസ നല്‍കിയതെന്നും അവിടെ ചെന്നപ്പോള്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യേണ്ടി വന്നുവെന്നും റെഹനാ ബീഗം പറഞ്ഞു. വിസ ഏജന്റുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കരുതെന്നും ഇതുപോലെ ധാരാളം പേരെ ഗള്‍ഫ് നാടുകളിലെത്തിച്ച് വഞ്ചിക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.

ജനുവരി 25 നാണ് റെഹന കുവൈത്തിലേക്ക് പോയത്. കുവൈത്ത് സിറ്റിയില്‍ സലൂണില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് തന്നെ സമീപിക്കുകയായിരുന്നു. മാസം 30,000 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. അവിടെ എത്തിയപ്പോള്‍ വീട്ടുജോലിക്ക് നിയോഗിച്ചുവെന്നും കടുത്ത പീഡനമായിരുന്നുവെന്നും യുവതി പറഞ്ഞു.

ആവശ്യമായ വസ്ത്രമോ ഭക്ഷണമോ നല്‍കിയില്ല. മര്‍ദിക്കുകയും ദേഹത്ത് പൊള്ളലേല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയിലുള്ള മകളെ ഫോണില്‍ വിളിച്ച് ദുരവസ്ഥ അറിയിക്കുകയായിരുന്നു. മകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ടത്. ജൂണ്‍ 16നാണ് നാട്ടില്‍ തിരിച്ചെത്തിയതെന്നും യുവതി പറഞ്ഞു.

 

Latest News