ന്യൂദൽഹി: അടുത്ത വർഷം മുതൽ സി.ബി.എസ്.ഇ ഗവൺമെൻറ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് ദൽഹി സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബോർഡ് പരീക്ഷകളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ മികച്ച പ്രകടനം ആഘോഷിക്കുന്നതിനായി നടന്ന പരിപാടിയിലാണ് കെജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്.
ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. വിദ്യാഭ്യാസം ജീവകാരുണ്യ പ്രവർത്തനമായിരിക്കരുത്. വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് സർക്കാർ നൽകും. നീറ്റ്, ജെ.ഇ.ഇ വിദ്യാർത്ഥികൾക്ക് ഉടൻ പരിശീലനം നൽകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.80 ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് 2,500 രൂപയായി ഉയർത്തിയെന്നും കുടുംബ വരുമാനത്തിലുള്ള റൈഡർ നീക്കംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ത്യാഗരാജ് സ്റ്റേഡിയത്തിലാണ് വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സർക്കാർ അനുമോദ ചടങ്ങ് സംഘടിപ്പിച്ചത്. ദൽഹിയിൽ ഗവണ്മെന്റ് സ്‌കൂളുകളിൽ കുട്ടികളെ ചേർക്കുന്ന രക്ഷിതാക്കളുടെ എണ്ണം വർധിച്ചതായി കെജ്‌രിവാൾ പറഞ്ഞു. സ്വകാര്യ സ്‌കൂളുകളിൽ ചേർക്കുന്നത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ഗവണ്മെന്റ് സ്‌കൂളിൽ അഡ്മിഷൻ കിട്ടാൻ രക്ഷിതാക്കൾ അപേക്ഷയുമായി എൻറെ പക്കൽ കൂടുതലായി വരാറുണ്ട്. കെജ്‌രിവാൾ പറഞ്ഞു.
14000 കോടി രൂപയാണ് സർക്കാർ വിദ്യാഭ്യാസത്തിനായി ഈ വർഷം നീക്കി വച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.