മക്ക - വിശുദ്ധ കഅ്ബാലയത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നു. ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകൾ അഞ്ചു നേരത്തെ നിർബന്ധ നമസ്‌കാരങ്ങൾക്കും ഐച്ഛിക നമസ്‌കാരങ്ങൾക്കും മുഖം തിരിക്കുന്ന ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തിൽ പതിവ് അറ്റകുറ്റപ്പണി ജോലികൾ നടത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകുകയായിരുന്നു.
ഹറംകാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസ് ആണ് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇന്നലെ മുതൽ അറ്റകുറ്റപ്പണികൾ തുടങ്ങി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായും പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയുമാണ് ജോലികൾ നടത്തുന്നത്.