Sorry, you need to enable JavaScript to visit this website.

പ്രതിഷേധം ശക്തം, റെയില്‍വേ തിരുത്തി 

ചെന്നൈ- ഔദ്യോഗിക ആശയവിനിമയത്തില്‍ പ്രാദേശികഭാഷ ഒഴിവാക്കണമെന്നും ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നുമുള്ള ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശം വിവാദമായതോടെ ഉത്തരവ് അധികൃതര്‍ പിന്‍വലിച്ചു. റെയില്‍വേയുടെ ഉത്തരവില്‍ പ്രതിഷേധം ശക്തമായതോടെയാണ് വ്യക്തമായി ആശയവിനിമയം നടത്തണമെന്ന പുതിയ ഉത്തരവ് അധികൃതര്‍ പുറപ്പെട്ടുവിച്ചത്.
പ്രാദേശികഭാഷ ഉപയോഗിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും അതിനാല്‍ ജീവനക്കാര്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് ദക്ഷിണ റെയില്‍വേ പുറത്തിറക്കിയത്.ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്‌റ്റേഷന്‍ മാസ്റ്റര്‍മാരുമായുള്ള ആശയലവിനിമയത്തിന് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നാണ് റെയില്‍വേ ചീഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് മാനേജര്‍ ആര്‍.ശിവ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ജീവനക്കാരുടെ ആശയക്കുഴപ്പം മൂലം രണ്ട് ട്രെയിനുകള്‍ തമ്മിലിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. ഈ സാാഹചര്യത്തിലാണ് പ്രാദേശിക ഭാഷ ഉപയോഗിക്കരുതെന്നും ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്.എന്നാല്‍ ഇതിനെതിരെ തമിഴ് നാട്ടില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നതു പോലെയുള്ള തീരുമാനമാണിതെന്ന് ആരോപിച്ച് ഡിഎംകെ, പിഎംകെ, ഡികെ പാര്‍ട്ടികള്‍ രംഗത്തെത്തി.
പ്രതിഷേധം ശക്തമായതോടെ റെയില്‍വേ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ആശയക്കുഴപ്പത്തിന് ഇട നല്‍കാത്തവിധം വ്യക്തമായി ആശയവിനിമയം നടത്തണമെന്ന നിര്‍ദേശവുമായി പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തു.

Latest News