തലശ്ശേരി- തന്റെ നേർക്കുണ്ടായ വധശ്രമത്തിൽ എം.എൽ.എ എ.എൻ.ഷംസീറിന് വ്യക്തമായ പങ്കുണ്ടെന്ന് രണ്ട് തവണ തന്റെ മൊഴിയെടുത്ത സി .ഐ.വിശ്വംഭരൻ മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതക്ക് നിരക്കാത്തതാണെന്നും സി.ഒ.ടി.നസീർ പറഞ്ഞു. പിടിക്കപ്പെട്ട പ്രതികൾക്ക് തന്നോട് വ്യക്തിപരമായ വിദ്വേഷമില്ല. ഇവരെല്ലാം പല ലോക്കലുകൾക്ക് കീഴിലുള്ളവരാണ്.ഇവരെ ആസൂത്രിതമായി കൂട്ടിയോജിപ്പിക്കാതെ തനിക്ക് നല്ല ബന്ധമുള്ള നാട്ടിൽ വെച്ച് അക്രമിക്കാനാവില്ല. പല തവണ എനിക്ക് നേരെ അക്രമണശ്രമം നടന്നെങ്കിലും സാഹചര്യം പ്രതികൂലമായതിനാൽ വഴി മാറി പോവുകയായിരുന്നു. തന്നെ തുടർച്ചയായി പിന്തുടർന്ന് പിടിക്കാനുള്ള പ്രേരണക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. എം.എൽ.എ തന്നെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ക്യാമറാ ദൃശ്യങ്ങൾ വ്യക്തമായ തെളിവുകളുമാണ്. ഇതൊക്കെ പോലീസിന്നറിയാമായിരുന്നിട്ടും, ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ അക്രമങ്ങളില്ലെന്നും, തന്നെ വധിക്കാൻ ശ്രമിച്ച കേസ്സിൽ ഗൂഢാലോചനയില്ലെന്നും നിയമസഭയിൽ പറഞ്ഞത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല.
താൻ കോൺഗ്രസ്സിലേക്ക് പോവുകയാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും, അക്രമ രാഷ്ടീയത്തിനെതിരെ സഹായ വാഗ്ദാനങ്ങളുമായി പലരും തന്നെ സമീപിക്കന്നുണ്ടെന്നും നസീർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.കേസ്സ് അട്ടിമറിക്കപ്പെടുകയാണെങ്കിൽ, നിയമത്തിന്റെ വഴിയിലൂടെ തുടർ നടപടികൾ സ്വീകരിക്കുമെന്നും നസീർ പറഞ്ഞു.